16 December 2025, Tuesday

Related news

December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025

ദൈവം ഗാസയിലെ അവശിഷ്ടങ്ങൾക്കിടയില്‍; ആഘോഷമില്ലാതെ ബെത്‍ലഹേം

Janayugom Webdesk
ബെത്‍ലഹേം (വെസ്റ്റ് ബാങ്ക്)
December 24, 2023 10:17 pm

ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, പ്രേതനഗരമായി യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബെത്‌ലഹേം. അലങ്കാര വിളക്കുകളോ ക്രിസ്മസ് ട്രീയോ ഇല്ലാതെ നിശ്ചലമാണ് നഗരം. സാധാരണഗതിയിൽ ഡിസംബർ ആകുമ്പോഴേക്കും ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും നിറയുന്ന പ്രദേശത്ത് ഇത്തവണ ആരും എത്തിയില്ല. ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകൾ, മതപരമായ ചടങ്ങുകൾ എന്നിവയോടെയാണ് ബെ­ത്‌ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ സീസണിലെയും ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുക. അമേരിക്ക, റഷ്യ റൊമാനിയ, പോളണ്ട്, ഇറ്റലി, സ്പെ­യിൻ, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ എല്ലാ വർഷവും നഗരം സന്ദർശിക്കാറുണ്ട്. 

പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടക്കുന്നിടത്തോളം കാലം ആഘോഷങ്ങൾ പാടില്ലെന്നാണ് ബെത്‍ലഹേമിലെ സഭാ തലവന്മാർ പ്രഖ്യാപിച്ചത്. ക്രിസ്മസ് ദിനം സന്നദ്ധ സേവനങ്ങളും പ്രാർത്ഥനകളും മാത്രമായി പരിമിതപ്പെടുത്തി. ബെത്‌ലഹേമിലെ മതസ്ഥാപന മേധാവികൾ പോലും ഈ വർഷത്തെ ആഘോഷങ്ങൾ റദ്ദാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.
ദെെവം ഗാസയിലെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്, ഗാസയിൽ ജനങ്ങൾക്കെതിരെ വംശഹത്യ നടക്കുമ്പോൾ ആഘോഷിക്കുന്നത് അസാധ്യമാണെന്ന് പ്രദേശവാസികളും പറയുന്നു. ഈ വർഷത്തെ ക്രിസ്മസ് പലസ്തീനിൽ താമസിക്കുന്ന കുട്ടികളുടെ വേദനാജനകമായ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കണമെന്നാണ് ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് നേറ്റിവിറ്റിയുടെ തീരുമാനം. അതുകൊണ്ടാണ് ഗാസയിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യത്തിന്റെ സന്ദേശമെന്ന നിലയിൽ പ്രതീകാത്മക ശിശുവായ യേശുവിനെ അവശിഷ്ടങ്ങളുടെയും നാശ നഷ്ടങ്ങളുടെയും പുൽത്തൊട്ടിലിൽ ഒരുക്കിയത്.

ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയത് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത പ്രഹരമാണ്. ബെത്‌ലഹേമിന്റെ വരുമാനത്തിന്റെ 70 ശതമാനവും വിനോദസഞ്ചാരത്തിൽ നിന്നാണ്. ഇവയില്‍ ഭൂരിഭാഗവും ക്രിസ്മസ് സീസണില്‍ നിന്നും. പല പ്രമുഖ എയർലൈനുകളും ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ബെത്‌ലഹേമിലെ 70ലധികം ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായെന്നും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായെന്നും പ്രാദേശിക ഉ­ദ്യോഗസ്ഥർ പറയുന്നു. 

ഗാസയ്ക്കെതിരായ ഇസ്രയേൽ ആക്രമണത്തിന്റെ ഫലമായി ടൂറിസം മേഖലയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചതായി പലസ്തീൻ ടൂറിസം മന്ത്രി റുല മായ പറഞ്ഞു. ഈ വർഷത്തെ മാത്രം നഷ്ടം 200 ദശലക്ഷം ഡോളറായിരിക്കുമെന്ന് മായ പറഞ്ഞു. നഷ്ടത്തിന്റെ 60 ശതമാനമെങ്കിലും ബെത്‌ലഹേമിനെ നേരിട്ട് ബാധിക്കുന്നു. ഒക്‌ടോബർ ഏഴ് മുതൽ 20,000 പലസ്തീനികൾ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. അതേസമയം, 63 കുട്ടികൾ ഉൾപ്പെടെ 275 പലസ്തീനികളെ ഇസ്രയേൽ സൈന്യമോ വെസ്റ്റ് ബാങ്കിലെ സായുധ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലുടനീളമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദിവസേന നടത്തിയ റെയ്ഡുകളിൽ ആയിരക്കണക്കിന് പേരാണ് അറസ്റ്റിലാകുന്നത്.

Eng­lish Summary;God Amidst the Ruins of Gaza; Beth­le­hem with­out celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.