ഞാനിതാ മോചിതയാകുന്നു
കാറ്റും വെളിച്ചവും തൊട്ടു
തീണ്ടാത്ത വിരളമായൊരാ
കവാടങ്ങൾക്കും ഇരുണ്ട വീഥികൾക്കു-
മീതെ ഞാൻ
ചിറകില്ലാതെ പറന്നുയരുന്നു
പുലരിയുടെ കുസൃതിയിൽ
വിറകൊള്ളാതെ
കാറ്റിന്റെ
നൃത്തത്തിൽ ചുവട് വെക്കാതെ
സർവാഭരണവിഭൂഷിയാം ഭൂമിയിൽ
മതിമറക്കാതെ, ഞാനിതാ വീണ്ടും
വീണ്ടുമുയർന്നുകൊണ്ടിരിക്കുന്നു
മേഘം മറച്ച നിൻ മാറിടത്തിൽ
മയങ്ങാനെന്നെ അനുവദിക്കൂ,
മഴയായ് പെയ്യാം, വെയിലായി വിരിയാം
മഞ്ഞായ് പൊഴിയാം, വാനമേ
നീയെന്നെ വാരിപ്പുണരുമെങ്കിൽ
ഞാനിവിടെ നിന്നിൽ കുടിയേറിയിട്ടും
ഹരിതമഷി കൊണ്ടെന്നിൽ കുത്തി-
വരച്ചതൊന്നും മായുന്നില്ലെന്റെ
നീലാകാശമേ, ഭൂമിയെത്ര മനോഹരം
വീണ്ടും വീണ്ടുമത് ഞാനുരുവിടുന്നു
അരുവികളുടെ അലയിളക്കം
കുരുവികളുടെ മധുരഗീതം
മൊട്ടിട്ട മുല്ലപ്പൂവിൻ ഗന്ധം
തിരയുറഞ്ഞു തുള്ളും ബഹളം,
ഓഹ് ആരെന്റെയുള്ളിലിനിയും
ഭൂമിതൻ ചിത്രം വരച്ചിടുന്നു?
ആകാശമേ, ഞാനൊരുതവണ
കൂടിയെൻ ഭൂമിയുടെ സൗന്ദര്യ-
മറിഞ്ഞു കൊള്ളട്ടെ
എന്നെ നീയൊന്ന് സ്വതന്ത്രയാക്കൂ
ആത്മാവ് മാത്രമായിയുയരും വരെ
നിനക്ക് സമയമുണ്ടായിരുന്നുവെന്ന്
നീയരുളരുത്, തിരക്കിലായിരുന്നു
ആ കാലമത്രയും ഞാനാ ഭൂമിയെ
വെട്ടിപ്പിടിക്കാനോടുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.