25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 23, 2026
February 19, 2026
February 17, 2026
February 16, 2026
February 14, 2026
February 13, 2026
February 7, 2026
February 6, 2026

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3716 കോടിയുടെ മുംബൈ വസതി ഇ ഡി കണ്ടുകെട്ടി

Janayugom Webdesk
മുംബെെ
February 25, 2026 7:41 pm

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടി സ്വീകരിച്ചു. മുംബൈയിലെ പാലി ഹില്ലിന് സമീപമുള്ള അനിൽ അംബാനിയുടെ 17 നിലകളുള്ള ആഡംബര വസതി ഇ ഡി കണ്ടുകെട്ടി. ഏകദേശം 3,716 കോടി രൂപ വിലമതിക്കുന്നതാണ് ഈ കെട്ടിടമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഫെബ്രുവരി 26ന് നേരിട്ട് ഹാജരാകാൻ അനിൽ അംബാനിയോട് ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. പി എം എൽ എ നിയമപ്രകാരമായിരിക്കും മൊഴി എടുക്കുക. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്.

അന്വേഷണ ഏജൻസികളുടെ നടപടികളിലെ കാലതാമസത്തിൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയുടെ നിർണ്ണായക നീക്കം. കൂടാതെ, ന്യൂയോർക്കിൽ ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. പാപ്പരത്ത നടപടികൾ പുരോഗമിക്കുന്നതിനിടെ 2023ൽ ഈ വസ്തു വിറ്റുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ ആർകോം മുൻ എക്സിക്യൂട്ടീവ് പുനീത് ഗാർഗിനെ നേരത്തെ തന്നെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.