22 February 2026, Sunday

Related news

February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026

ബിജെപി ഭരണകൂടം ബഹുസ്വരതയെ തമസ്കരിക്കുന്നു: സൽമ

സ്വന്തം ലേഖകന്‍
കോഴിക്കോട്
August 19, 2023 8:30 pm

രാജ്യത്ത് ഒരു നാട്, ഒരു ഭാഷ, ഒരു സംസ്കാരം എന്ന അവസ്ഥ ഉണ്ടാക്കാനാണ് ബിജെപി ഭരണകൂടത്തിന്റെ നീക്കമെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരി സെൽമ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമസ്ത മേഖലകളിലും ഫാസിസം പിടിമുറുക്കുകയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ഈ നയത്തിന്റെ പ്രതിഫലനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ പ്രതീക്ഷ നൽകുന്ന ശക്തമായ മുന്നണിയായി ‘ഇന്ത്യ’ ഉണ്ടായത് പ്രതീക്ഷാർഹമാണ്.

ഫാസിസത്തിനെതിരെ പോരാടാൻ എഴുത്തുകാരും സാസംസ്കാരിക പ്രവർത്തകരും കൈകോർക്കണം. നമ്മുടെ ജനാധിപത്യം ഇന്ന് ഭീഷണിയിലാണ്. രാജ്യത്ത് ഒരു മതം ഒരു ദൈവം എന്നതാണ് ആർഎസ്എസ്സിന്റെ അജണ്ട. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തെ നിലനിർത്താൻ കഴിയണം. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പത്തെ ഇല്ലാതാക്കാനാണ് സംഘപരിവാർ ഭരണകൂടം പരിശ്രമിക്കുന്നത്. ദേശീയത എന്ന വാദം ഉയർത്തിയാണ് ഫാസിസം എപ്പോഴും ആധിപത്യം ഉറപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന അജണ്ടയുമായാണ് സംഘപരിവാർ ഭരണകൂടം രാജ്യഭരണം നടത്തുന്നത്. ഈ സർക്കാരിനു കീഴിൽ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. മത ന്യൂനപക്ഷങ്ങളും ആദിവാസി സമൂഹവും ഉൾപ്പടെ എല്ലാവിഭാഗം ജനങ്ങളും സര്‍ക്കാരിനെ സംശയിക്കുകയാണ്. കോർപ്പറേറ്റുകളുടെ സംരക്ഷകരായാണ് മോഡിയും കൂട്ടാളികളും പ്രവർത്തിക്കുന്നത്. 34 ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയിലാണ് ഇവര്‍ ഭരിക്കുന്നത്. 66 ശതമാനം വരുന്ന വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥ മാറണം. അതിനി എല്ലാ മതനിരപേക്ഷ കക്ഷികളും കൈകോര്‍ക്കണം. ഇത്തരത്തില്‍ മാതൃകയായി തമിഴ് നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും സൽമ കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചോദിക്കാൻ മാത്രമുള്ളവരല്ല കലാകാരന്മാരെന്ന് സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ച എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. ലോകത്തെ 90 ശതമാനം സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളെ തീറ്റിപ്പോറ്റുന്നവരാണ്. ഫാസിസത്തിന്റെ മുഖ്യ അജണ്ട വിഭാഗീയത വളര്‍ത്തുകയാണ്. കലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ എഴുത്തുകാർ പരിഹാരം നിർദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസം നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന ജീർണതയിൽ നിന്ന് ഊർജം സംഭരിച്ചാണ് വളരുന്നതെന്ന് ഡോ. വത്സലൻ വാതുശേരി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു കഴിഞ്ഞാല്‍ നശിച്ചുപോകുന്നതല്ല ഫാസിസം. അത് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തിരിച്ചുവരുമെന്ന ബോധം നമുക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശൻ അധ്യക്ഷത വഹിച്ചു. ജയൻ നീലേശ്വരത്തിന്റെ കവിതകൾ ‘ചുണ്ടൊപ്പ്’, ഡോ. ഒ കെ മുരളീകൃഷ്ണന്റെ കഥകൾ ‘ഗസൽ’ എന്നിവ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. യുവകലാസാഹിതി സമ്മേളന സപ്ലിമെന്റ് സൽമ പ്രകാശനം ചെയ്തു. വിൽസൺ സാമുവൽ, കവി മാധവൻ പുറച്ചേരി, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പ്രൊഫ. എസ് അജയൻ, ഡോ. വി എൻ സന്തോഷ് കുമാർ, അഷ്റഫ് കുരുവട്ടൂർ, ടി യു ജോണ്‍സണ്‍ എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രചനാ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു.
യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് നടക്കാവ് ജിവിഎച്ച്എസ്എസ്സിലെ മണിയൂര്‍ ഇ ബാലന്‍ നഗറില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Eng­lish Summary:BJP govt ignores plu­ral­ism: Salma

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.