21 February 2026, Saturday

Related news

February 17, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 3, 2026

ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ബിജെപി നീക്കം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
December 31, 2024 10:49 pm

സനാതനധർമ്മത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ഉള്ള ബിജെപി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി ‘യെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കം യഥാർത്ഥ ശ്രീനാരായണീയർ പൊറുക്കില്ല. ‘വാദിക്കാനും ജയിക്കാനും അല്ലാതെ അറിയാനും അറിയിക്കാനും’ വേണ്ടി 1924 ൽ സർവമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചു നിൽക്കുന്ന വർക്കല ശിവഗിരി അർത്ഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർത്ഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടത്. ശ്രീനാരായണ ഗുരുവിന്റെ തലയിൽ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുർവർണ്യത്തിന്റെ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം. 

ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച ആശയ സമരത്തിന്റെ സന്ദേശം മനസിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടത്. 1916ലെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിൽ ശ്രീനാരായണഗുരു ‘നമ്മുടെ സത്യം ’ അറിയാത്തവരെ പറ്റി പറയുന്നുണ്ട്. അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമരേണ്ട ഒന്നല്ല ശ്രീനാരായണ ദർശനം എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കമ്മ്യൂണിസ്റ്റുകാർ ശിവഗിരി തീർത്ഥാടനത്തെ കാണുന്നത്. ഗുരു ഉപദേശിച്ച പഞ്ചധർമ്മങ്ങൾശരീരം, ആഹാരം, മനസ്, വാക്ക്, പ്രവൃത്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യന്റെ ശ്രേയസാണ്. ഇതിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് സാമൂഹ്യനന്മയ്ക്കും മനുഷ്യപുരോഗതിക്കും വേണ്ടി മുന്നോട്ടുപോവുകയാണ് വർത്തമാനകാലത്തെ ശ്രീനാരായണീയ ധർമ്മം. 

മനുഷ്യന്റെ ഭൗതിക പുരോഗതിക്കും ആത്മീയോന്നതിക്കും ഒരേപോലെ ഉന്നതമായ സ്ഥാനം ഗുരു കല്പിച്ചിരുന്നു. ഗുരുവിന്റെ പാതയിൽ ശ്രീനാരായണീയരുമായി കൈകോർത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രസ്താവനയില്‍ ബിനോയ് വിശ്വം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.