
പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡ കോട്ടയിൽ മുസ്ലീം സ്ത്രീകൾ നിസ്കരിച്ച സ്ഥലത്ത് ബിജെപി എംപി മേധ കുൽക്കർണിയുടെ നേതൃത്വത്തിൽ ഗോമൂത്രം തളിച്ച് പ്രതിഷേധിച്ചു. ഹിന്ദുത്വ സംഘടനകൾക്കൊപ്പം എത്തിയാണ് എംപി പ്രതിഷേധത്തിൽ പങ്കെടുത്തത്.
“ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. ശനിവാർ വാഡ നമസ്കരിക്കാനുള്ള സ്ഥലമല്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു,” മേധ കുൽക്കർണി മാധ്യമങ്ങളോട് പറഞ്ഞു. പതിത് പവൻ സംഘടന, ഹിന്ദു സകൽ സമാജ് എന്നീ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗോമൂത്രം തളിച്ചതിന് പുറമെ പ്രതിഷേധക്കാർ ശിവവന്ദനവും നടത്തി.
ശനിവാർ വാഡയിൽ മുസ്ലീം സ്ത്രീകൾ നിസ്കരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. ഈ വീഡിയോ മേധ കുൽക്കർണി എക്‌സിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ക്രൂഷികേഷ് റാവാലെ പ്രതികരിച്ചു. സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്നും, എഎസ്ഐയുമായി സംസാരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.