4 March 2026, Wednesday

Related news

March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026

ബ്രിജ്ഭൂഷണെ കൈവിടാതെ ബിജെപി

*വെള്ളപൂശാന്‍ മാധ്യമങ്ങളും ഡല്‍ഹി പൊലീസും
*ജന്‍ ചേതന മഹാറാലിക്ക് തയ്യാറെടുത്ത് സന്യാസിമാര്‍
Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2023 11:06 pm

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ പ്രതിഷേധമുയര്‍ന്നിട്ടും കൈവിടാതെ ബിജെപി. ഒരുവിഭാഗം മാധ്യമങ്ങളും ബ്രിജ്ഭൂഷണൊപ്പമുണ്ട്. ഉത്തര്‍‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകരാകട്ടെ പീഡനക്കേസ് പ്രതിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള മഹാറാലിക്ക് തയ്യാറെടുക്കുകയാണ്.
ഭൂഷണെതിരെയുള്ള കേസന്വേഷണത്തില്‍ ഡല്‍ഹി പൊലീസിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ നടപടികള്‍. ഭൂഷണെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന്റെ അന്വേഷണത്തില്‍ ലഭിച്ചില്ലെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രചരണം പൊലീസിന് കോടതിയില്‍ വെല്ലുവിളിയാകുമെന്ന് കണ്ട് ഇതിനെതിരെ ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക ട്വീറ്റ് പുറത്തു വന്നു. എന്നാല്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ അന്വേഷണം വൈകുന്നതിനോ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനോ കാര്യകാരണങ്ങളൊന്നും പൊലീസ് നല്‍കുന്നില്ല. അതേസമയം ഡല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ താരങ്ങള്‍ കാത്തിരിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതേസമയം കുറ്റം തെളിയിച്ചാല്‍ തൂങ്ങി മരിക്കാമെന്ന് ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. തെളിവുണ്ടെങ്കില്‍ ഗുസ്തി താരങ്ങള്‍ കോടതിയിലോ പൊലീസിനോ നല്‍കണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടു. മെഡലുകള്‍ ഒഴുക്കിയാല്‍ തന്നെ തൂക്കിലേറ്റാൻ കഴിയില്ലെന്നും ബ്രിജ് ഭൂഷണ്‍ അയോധ്യയിലെ പൊതുയോഗത്തില്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് ജന്‍ ചേതനാ മഹാറാലി എന്ന പേരില്‍ ബ്രിജ് ഭൂഷണ്‍ അയോധ്യയില്‍ റാലി നടത്തുന്നത്. പ്രമുഖ ഹിന്ദുമതനേതാക്കള്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഗുസ്തിതാരങ്ങളുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ബ്രിജ് ഭൂഷണ്‍ ആരെയും ലൈംഗീകമായി പീഡിപ്പിച്ചിട്ടുമില്ലെന്ന മഹാകാന്ത് ഗൗരി ശങ്കര്‍ ദാസിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഖാപ് പഞ്ചായത്ത് ഇന്ന്
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണച്ച് ഖാപ് പഞ്ചായത്ത് യോഗം ഇന്ന് നടക്കും. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഖാപ് പഞ്ചായത്തിന്റെ യോഗം ചേരുക. ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ ഗുസ്തി താരങ്ങളും ഇവരെ പിന്തുണയ്ക്കുന്ന കര്‍ഷക സംഘടനകളും തീരുമാനിച്ചിരുന്നു.
അതിനിടെ ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കുന്നതിനായി എത്തിയ താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry; BJP will not give up on Brijbhushan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.