
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബിജെപിയുടെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. 2004‑ൽ 87.96 കോടി രൂപയായിരുന്ന ബിജെപിയുടെ ബാങ്ക് ബാലൻസ് 2024 ആയപ്പോഴേക്കും 10,107.2 കോടി രൂപയായി വർധിച്ചു. അതായത്, 20 വർഷം കൊണ്ട് 10,000 കോടിയിലധികം രൂപയുടെ വർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ കോൺഗ്രസിന്റെ വരുമാനം 38.88 കോടി രൂപയിൽ നിന്ന് 133.97 കോടി രൂപയായാണ് ഉയർന്നത്. 2004 മുതൽ നടന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷവും ബിജെപിയുടെ വരുമാനം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. ഇലക്ടറൽ ബോണ്ട്, ഇലക്ടറൽ ട്രസ്റ്റ് ഫണ്ട് തുടങ്ങിയ ഇനങ്ങളിലൂടെയാണ് ബിജെപിക്ക് കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചത്. വൻകിട വ്യവസായികളും കോർപറേറ്റ് കമ്പനികളും പാർട്ടിക്ക് നിർലോഭം ഫണ്ടുകൾ നൽകിവരുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് കമ്പനികൾ നൽകുന്ന സംഭാവനകളുടെ അനുപാതത്തിൽ വലിയ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റ് സംഭാവനകൾ നൽകിയിരുന്നത് ഏകദേശം 60:40 എന്ന അനുപാതത്തിലായിരുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ ചിത്രം പൂർണമായും മാറി. നിലവിൽ മിക്ക കമ്പനികളും മറ്റ് കോർപറേറ്റ് സ്ഥാപനങ്ങളും സംഭാവന നൽകുന്നത് ഏകദേശം 90:10 എന്ന അനുപാതത്തിലാണ്. ചില സന്ദർഭങ്ങളിൽ ഇത് 95:5 വരെ എത്തുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ ബാങ്ക് ബാലൻസ് വർധിച്ച വിഷയം കോൺഗ്രസ് എംപി അജയ് മാക്കൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേഖാമൂലം ഉന്നയിച്ചിരുന്നു. ബിജെപിക്ക് നൽകുന്നത് പോലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് ഒരു പ്രമുഖ കമ്പനിയുടെ സിഇഒ അഭിപ്രായപ്പെട്ടു. ബിജെപിക്ക് നൽകുന്നത് പോലെ മറ്റ് പാര്‍ട്ടികള്‍ക്കും ഫണ്ട് നൽകുന്ന പക്ഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഞങ്ങളുടെ പിന്നാലെ വരും. ഞങ്ങൾക്ക്, ഒന്നും ചെയ്യാൻ അനുവദിക്കാത്ത ഒരു അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.