15 February 2026, Sunday

Related news

February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 8, 2026
February 5, 2026
January 31, 2026
January 26, 2026
January 22, 2026

‘ബ്ലാക്ക് ടിക്കറ്റ് വിജയ്’; ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എഐഎഡിഎംകെ

Janayugom Webdesk
ചെന്നൈ
January 26, 2026 4:56 pm

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌ക്കെതിരെ കടുത്ത ആക്രമണവുമായി എഐഎഡിഎംകെ രംഗത്ത്. എഐഎഡിഎംകെ ബിജെപിയുടെ അടിമയാണെന്നും അഴിമതി നിറഞ്ഞതാണെന്നുമുള്ള വിജയ്‌യുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്. വിജയ്‌യെ “ബ്ലാക്ക് ടിക്കറ്റ് വിജയ്” എന്ന് വിശേഷിപ്പിച്ച എഐഎഡിഎംകെ, അദ്ദേഹത്തിന്റെ സിനിമാ ജീവിതം അഴിമതി നിറഞ്ഞതാണെന്നും ആരോപിച്ചു. വിജയ് സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ് അനധികൃതമായി പണം സമ്പാദിച്ച അഴിമതിക്കാരനാണെന്ന് എഐഎഡിഎംകെ പരിഹസിച്ചു. കഴിഞ്ഞ വർഷം കരൂരിൽ 41 പേർ മരിച്ച ദുരന്തത്തിൽ വിജയ്‌ക്കും പങ്കുണ്ടെന്ന് പാർട്ടി ആരോപിച്ചു. ദുരന്തത്തിന് ശേഷം 72 ദിവസത്തോളം വിജയ് വീട്ടിൽ ഒളിച്ചിരുന്നെന്നും ദുരിതബാധിതരെ കാണാൻ തയ്യാറാകാതെ അവരെ തന്റെ അടുത്തേക്ക് വരുത്തിച്ചത് അഹങ്കാരമാണെന്നും പാർട്ടി വക്താക്കൾ പറഞ്ഞു. രാഷ്ട്രീയത്തിൽ വിജയ് കാണിക്കുന്നത് വെറും “ഗ്ലിസറിൻ കണ്ണീരും” ആത്മരതിയുമാണെന്ന് അവർ കൂട്ടിച്ചേർത്തു.

മുൻകാല ഭരണാധികാരികളെപ്പോലെ താൻ ഒരിക്കലും അഴിമതി നടത്തില്ലെന്നും ഒരു തുള്ളി അഴിമതി പോലും തന്റെ മേൽ വീഴാൻ അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിലുള്ളവർ സി എൻ അണ്ണാദുരൈയെ മറന്നുവെന്നും പാർട്ടിയുടെ പേരിൽ ‘അണ്ണാ’ എന്നുള്ളവർ പോലും ആ മൂല്യങ്ങൾ പിന്തുടരുന്നില്ലെന്നും എഐഎഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കണമെന്നും വരാനിരിക്കുന്നത് വെറും തിരഞ്ഞെടുപ്പല്ല മറിച്ച് ഒരു ജനാധിപത്യ പോരാട്ടമാണെന്നും മാമല്ലപുരത്ത് നടന്ന പാർട്ടി യോഗത്തിൽ വിജയ് അണികളോട് പറഞ്ഞു. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മൂന്ന് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കായി സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.