
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ശനിയാഴ്ച നടന്ന അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഞായറാഴ്ച (2026 മാർച്ച് 1) പുലർച്ചെ മുതൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ രണ്ടാംഘട്ട പ്രത്യാക്രമണം ആരംഭിച്ചു. ദുബായ്, ദോഹ, മനാമ നഗരങ്ങളിൽ ഞായറാഴ്ച രാവിലെയും സ്ഫോടനങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തർ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് പതിനൊന്നോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി. ഇതിനെത്തുടർന്ന് കുവൈറ്റിലും ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഞായറാഴ്ച രാവിലെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി.
പശ്ചിമേഷ്യയിലെ വ്യോമപാത അതീവ അപകടത്തിലായതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ളവ അടച്ചുപൂട്ടി. ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങൾക്ക് നേരെ ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുബായ്, അൽ മക്തൂം, സായിദ് ഇന്റർനാഷണൽ വിമാനത്താവളങ്ങൾ ഞായറാഴ്ചയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.