16 February 2026, Monday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 10, 2026
February 7, 2026

ഷൂസിലും ചെവിക്കുള്ളിലും ബ്ലൂടൂത്ത്; ഗേറ്റ് പരീക്ഷയിൽ വൻ കോപ്പിയടി

Janayugom Webdesk
ചണ്ഡീഗഢ്
February 16, 2026 1:56 pm

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയിൽ കോപ്പിയടിച്ചതിന് ഹരിയാനയിൽ നിന്നുള്ള മൂന്ന്
എൻജിനീയറിങ് ബിരുദധാരികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലാണ് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി നടന്നത്. ഡിഡി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരോണയിലെ അയോൺ ഡിജിറ്റൽ സോണിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം.

പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സംശയാസ്പദമായി കറങ്ങിനടന്ന മൂന്ന് വ്യക്തികളെ പൊലീസ് സംഘം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതുന്ന ഹരിയാനയിൽ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളെ സഹായിക്കാൻ മൂവരും ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ആശയവിനിമയം നടത്താൻ പ്രതികളായ വിദ്യാർഥികൾ ഷൂസിലും ചെവിക്കുള്ളിലും ഒളിപ്പിച്ച് മൈക്രോ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചു.

ചോദ്യം ചെയ്യലിൽ, പ്രതികൾ സെന്ററിനുള്ളിൽ പരീക്ഷ എഴുതുന്ന തങ്ങളുടെ കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തി. പരീക്ഷ അധികൃതരുമായി ബന്ധപ്പെട്ടശേഷം സംശയിക്കപ്പെട്ട വിദ്യാർഥികളിൽ തിരച്ചിൽ നടത്തിയപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ നിന്ന് ഒരു പേപ്പറിന് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലമായി വാങ്ങിയാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയതായി പ്രതികൾ പറഞ്ഞു. ദർശൻ സെഹ്‌റാവാഗ് (26), നരേന്ദ്ര കുമാർ ചന്ദ്ര (29), ബണ്ടി കുമാർ (38) എന്നിവരും പരീക്ഷ എഴുതിയ സുമിത് സെഹ്‌റാവാഗ് (30), ലക്ഷ്മിനാരായണ വർമ്മ (36), അമർ ചന്ദ്ര (32) എന്നിവരുമാണ് അറസ്റ്റിലായത്.

ബ്ലൂടൂത്ത് ഉപകരണങ്ങൾ കൂടാതെ എട്ട് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.