
അഹമ്മദാബാദ് ദുരന്തത്തിന് ശേഷം എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിക്കുന്ന സുരക്ഷാ പിഴവുകളും സാങ്കേതിക തകരാറുകളും ആശങ്കയുയർത്തുന്നു.
അഹമ്മദാബാദിൽ 260 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ആകാശ ദുരന്തത്തിന് പിന്നാലെയാണ് ബോയിങ് 787‑ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ വിഷയങ്ങൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ഓൺലൈൻ മാധ്യമമായ ‘ദി ഫെഡറൽ’ നടത്തിയ അന്വേഷണം അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം ബോയിങ് വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ കാരണം അടിയന്തരമായി നിലത്തിറക്കേണ്ടിവരുക, സർവീസ് റദ്ദാക്കൽ, പുറപ്പെടൽ വൈകൽ എന്നിവ നേരിടേണ്ടിവന്നതായി വ്യക്തമാക്കുന്നു.
അഹമ്മദാബാദ് ദുരന്തത്തിനുശേഷം ആഗോള തലത്തിൽ ബോയിങ് 787‑ഡ്രീംലൈനർ വിമാനങ്ങൾക്ക് ആറു തവണ സാങ്കേതിക തകരാർ നേരിട്ടു. ഇതിൽ റാം എയർ ടർബൈൻ (റാറ്റ്) തകരാർ കാരണം മൂന്ന് ഡ്രീംലൈനർ വിമാന സർവീസുകൾ റദ്ദാക്കി. ഇതില്‍ രണ്ടെണ്ണം വിദേശത്തുവച്ചായിരുന്നു. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടങ്ങള്‍ ഒഴിവായത്. ഒക്ടോബർ നാലിന് അമൃത്സർ‑ബെർമിങ്ഹാം വിമാനത്തിന് 16,000 അടി ഉയരത്തിൽ വെച്ച് റാറ്റ് വിന്യാസത്തിൽ വ്യതിയാനം നേരിട്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വിമാനത്തിന്റെ ഇരു എഞ്ചിനുകളോ പ്രധാന വൈദ്യുത സംവിധാനങ്ങളോ തകരാറിലായാൽ, കാറ്റിന്റെ വേഗത ഉപയോഗിച്ച് വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോളുകൾക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ പ്രൊപ്പല്ലറാണ് റാം എയർ ടർബൈൻ. അതീവ ഗുരുതരമായ അടിയന്തര സാഹചര്യങ്ങളിൽ മാത്രം പ്രവർത്തിക്കേണ്ട ഒരു നിർണായക ബാക്കപ്പ് സംവിധാനമാണിത്. പത്തുവര്‍ഷത്തിനിടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ റാറ്റ് സംവിധാനം പൈലറ്റിന്റെ നിർദേശമില്ലാതെ പ്രവർത്തിച്ചത് 31 തവണ പ്രവര്‍ത്തിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ വിഷയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ ബോയിങ് കമ്പനിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
ഒക്ടോബർ ഒമ്പതിന് വിയന്ന‑ഡൽഹി റൂട്ടിൽ സർവീസ് നടത്തിയ എയർ ഇന്ത്യയുടെ വിമാനം ആകാശമധ്യേ ഒന്നിലധികം ഓട്ടോ ഫ്ലൈറ്റ്, ഓട്ടോപൈലറ്റ് തകരാറുകളെത്തുടർന്ന് ദുബായിലേക്ക് വഴിതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പേകേണ്ട എഐ 310 വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പുറപ്പെടല്‍ വൈകി. എയർ ഇന്ത്യക്ക് പുറമേ മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ബോയിങ് 787–8 ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാർ നേരിടേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.