
ദക്ഷിണ കൊറിയന്‍ സെെന്യവുമായുള്ള പരിശീലനത്തിനിടെ ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പറത്തിയ യുഎസ് നടപടിക്കെതിരെ ഉത്തര കൊറിയ. സംഭവത്തില്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്. ഉത്തര കൊറിയയ്ക്കെതിരെയുള്ള ആക്രമണത്തിന്റെ പരിശീലനമായി സെെനികാഭ്യാസത്തെ കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾക്കൊപ്പമുള്ള വ്യോമാഭ്യാസത്തിനിടെയാണ് യുഎസ് ബി-1ബി ബോംബർ വിമാനങ്ങൾ പറത്തിയത്. ഉത്തരകൊറിയയുടെ ആണവ പദ്ധതിക്കെതിരെ ഇരു രാജ്യങ്ങളുടെയും സംയോജിത പ്രതിരോധ ശേഷി കാണിക്കുന്നതിനാണ് പരിശീലനമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു. പ്രതിരോധ സ്വഭാവമുള്ളത് എന്ന് വിശേഷിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസങ്ങൾ യുഎസും ദക്ഷിണ കൊറിയയും പതിവായി നടത്താറുണ്ട്.
യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സമീപകാല സൈനിക നീക്കം രാജ്യത്തിന്റെ സുരക്ഷയ്ക്ക് തുറന്ന ഭീഷണിയാണ്. കൂടാതെ മേഖലയിലെ സൈനിക പിരിമുറുക്കം അങ്ങേയറ്റം അപകടകരമായ തലത്തിലേക്ക് ഉയർത്തുന്ന ഗുരുതരമായ പ്രകോപനവുമാണെന്നും ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തെ അസ്ഥിരപ്പെടുത്തുന്നതിനുള്ള യുഎസിന്റെ ആക്രമണാത്മക ശ്രമത്തെ തടയുമെന്നും ഉത്തര കൊറിയ അറിയിച്ചു. പരമ്പരാഗത ആയുധങ്ങളുടെ വലിയ പേലോഡ് വഹിക്കാൻ ശേഷിയുള്ള ബി-1ബി ബോംബർ വിമാനങ്ങളുടെ പരിശീലന പറക്കലിന് മറുപടിയായി ഉത്തരകൊറിയ മിസൈലുകൾ പരീക്ഷിക്കാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.