
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇഡി കൊച്ചി ഓഫിസ് അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കിയത്.
ഇഡി ഏജന്റുമാരായ എറണാകുളം തമ്മനം വട്ടത്തുണ്ടിയിൽ വിൽസൺ വർഗീസ്(36), രാജസ്ഥാൻ പാലി ജില്ലയിലെ കേദാവസ് സ്വദേശി മുകേഷ്‌കുമാർ(55), കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യർ എന്നിവരാണ് പിടിയിലായത്. മൂവരേയും അഞ്ച് ദിവസത്തേക്ക് വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടു. വിശദമായ അന്വേഷണത്തിന് ശേഷം ഇഡി അസി. ഡയറക്ടറെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.
കൊട്ടാരക്കര അമ്പലക്കരയിലെ കശുവണ്ടി കയറ്റിറക്കുമതി സ്ഥാപനത്തിനെതിരെ ഇഡി എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസ്. പരാതിക്കാരന്റെ വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, വ്യാജകണക്കുകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും ആരോപിച്ചാണ് ഇഡി സമൻസ് അയച്ചത്. പിന്നീട് ഉദ്യോഗസ്ഥർ ഏജന്റ് വിൽസൺ മുഖേന ബന്ധപ്പെട്ട് കേസ് ഒഴിവാക്കാൻ രണ്ട് കോടി ആവശ്യപ്പെടുകയായിരുന്നു.
രണ്ട് കോടി ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇടണമെന്നും കൂടാതെ രണ്ട് ലക്ഷം പണമായി നേരിട്ട് വിൽസനെ ഏല്പിക്കണമെന്നും പറഞ്ഞു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുകയായിരുന്നു. 15ന് വൈകിട്ട് 3.30നാണ് പനമ്പള്ളിനഗറിൽ നിന്ന് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വിൽസണെ പിടികൂടിയത്. പരാതിക്കാരനിൽ നിന്നും 2,00,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.