28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025

അടിസ്ഥാനവര്‍ഗത്തെ അവഗണിച്ച ബജറ്റ്: കെ സുധാകരന്‍ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2025 7:37 pm

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളെയും കര്‍ഷകരെയും പിന്നാക്കക്കാരെയും അവഗണിച്ച ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആദായനികുതി അടയ്ക്കുന്ന ജനസംഖ്യയുടെ 7 % വരുന്നവര്‍ക്ക് നല്കിയ ഇളവ് സ്വാഗതാര്‍ഹമാണെങ്കിലും ബാക്കിയുള്ള 93% പേരുടെ കാര്യത്തിലും ജാഗ്രതയോ പരിഗണനയോ ഉണ്ടായില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, ഉല്പന്നങ്ങളുടെ വിലയിടിവ്, ദാരിദ്ര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ കഴിയുന്നവരാണ് ഈ ജനവിഭാഗം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുപോലും വേണ്ടത്ര പരിഗണന കിട്ടിയില്ല. നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന രാജ്യത്തെ കര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നവും സഫലമായില്ല. രാജ്യമെമ്പാടും നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. രാജ്യത്ത് മധ്യവര്‍ഗം മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗവുമുണ്ട്.

ഉല്പന്നങ്ങളുടെ വിലയും നികുതിയും കുറയ്ക്കാത്ത കാലത്തോളം ചെറിയ ഇളവുകള്‍കൊണ്ട് പ്രയോജനം ഉണ്ടാകില്ല. ചെറിയ ഇളവ് നല്കി വലിയ തുകയാണ് ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്. ജിഎസ്ടി കുറയ്ക്കുക എന്നത് രാജ്യമെമ്പാടും മുഴങ്ങുന്ന സാധാരണക്കാരുടെ നിലവിളിയാണ്. ഏറ്റവും അനിവാര്യമായ അത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയാറായില്ല. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഭാവനാസമ്പൂര്‍ണമായ നടപടികളും പ്രതീക്ഷിച്ചതാണ്. 

ഇന്‍ഷ്വറന്‍സ് മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം കൊണ്ടുവരുന്നത് ഈ മേഖല വിദേശമൂലധന ശക്തികള്‍ക്ക് അടിയറവ് വയ്ക്കുന്നതിനു തുല്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന പ്രക്രിയയ്ക്കിടയിലാണ് വിദേശികളേയും ആനയിക്കുന്നത്. മൂലധനച്ചെലവ് ഒട്ടും വര്‍ധിപ്പിക്കാതെയാണ് വികസിത ഭാരതത്തെക്കുറിച്ച് ധനമന്ത്രി ഘോരഘോരം പ്രസംഗിച്ചത്. ഇതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകം മാത്രമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും നിരാശപ്പെടുത്തി. വയനാട് പാക്കേജിനെ കുറിച്ച് പരാമര്‍ശമില്ല.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.