20 January 2026, Tuesday

ബുൾഡോസർ രാജ്: അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2024 10:41 pm

കോടതി ഉത്തരവ് ലംഘിച്ച് ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തെന്ന ഹർജിയിൽ അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. ബുൾഡോസർ രാജിന് സുപ്രീം കോടതി വിലക്ക് നിലനിൽക്കെ നിർദേശം ലംഘിച്ചെന്ന് കാട്ടി 47 പേർ നൽകിയ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും അടുത്ത വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഉത്തരവിട്ടു.
അസമിലെ കാംരൂപ് ജില്ലയിലെ കച്ചുതോലി പഥർ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും 47 വീടുകള്‍ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് അവഗണിച്ച് അധികാരികൾ വീടുകൾ തകർത്തുവെന്നാണ് ഹർജിക്കാരുടെ വാദം. യഥാർത്ഥ ഭൂവുടമകളുമായുള്ള കരാർ പ്രകാരം പതിറ്റാണ്ടുകളായി അവിടെ താമസിച്ചുവരികയാണെന്ന് ഹർജിക്കാർ പറയുന്നു. നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും നിലവിലുള്ള കരാറുകൾ പ്രകാരം, പ്രദേശത്ത് താമസിക്കുന്നത് നിയമാനുസൃതമാണെന്നും ഇവർ അവകാശപ്പെട്ടു. താമസക്കാർക്ക് ഒഴിയാൻ ഒരു മാസത്തെ കാലാവധി നൽകി നോട്ടീസ് അയക്കണമെന്നുൾപ്പെടെയുള്ള നിയമപരമായ പ്രോട്ടോക്കോളുകൾ അധികൃതർ ലംഘിച്ചുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ബുൾഡോസർ രാജെന്നും ഹർജിക്കാർ വാദിക്കുന്നു.
അതേസമയം സുപ്രീം കോടതി വിലക്ക് നിലനിൽക്കെ തന്നെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ വീണ്ടും ബുൾഡോസർ രാജ് നടപടിയുണ്ടായിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ പള്ളിയും ദർഗയും ഖബറിസ്ഥാനുമാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി. പ്രതിഷേധവുമായി സ്ഥലത്തെത്തിയവരെ പൊലീസ് ബലമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.