
രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി മേഘാലയയിലെ ബൈര്‍ണിഹട്ട്. ഡല്‍ഹിയെ പിന്തള്ളിയാണ് ബൈര്‍ണിഹട്ട് ഒന്നാമതെത്തിയത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. ബൈര്‍ണിഹട്ടിലെ ശരാശരി പിഎം2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 133 മൈക്രോഗ്രാം എന്ന നിലയിലാണ്. ബിഹാറിലെ ഹാജിപൂര്‍, ഗാസിയാബാദ്, ഗുരുഗ്രാം, പട്ന, താല്‍ച്ചര്‍, റൂര്‍ക്കല, രാജ്ഗിര്‍ എന്നിവ ഇന്ത്യയിലെ ഏറ്റവും മലിനമായ ആദ്യത്തെ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ ആംബിയന്റ് എയര്‍ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് സ്റ്റേഷനുകള്‍ ഉള്ള 293ല്‍ 239 നഗരങ്ങളിലെയും 80 ശതമാനത്തിലധികം ദിവസങ്ങളിലെയും ഡാറ്റകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി സിആര്‍ഇഎ അറിയിച്ചു.
പച്ചപ്പു നിറഞ്ഞ കുന്നുകൾക്കും മനോഹരമായ നദീതടങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബൈര്‍ണിഘട്ടിനെ വായു മലിനീകരണ കേന്ദ്രമാക്കി മാറ്റിയത് വ്യവസായ ശാലകളാണ്. ഏകദേശം 50,000 ആളുകളുള്ള ഈ പട്ടണത്തില്‍ ഏകദേശം 80 വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നു. റോഡുകളിൽ ഫാക്ടറികളിലേക്കും തിരിച്ചുമുള്ള ട്രക്കുകളുടെ നീണ്ട നിരയും എപ്പോഴുമുണ്ടാകും.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് വിശകലനത്തിന് വിധേയമാക്കിയത്. ക്യുബിക് മീറ്ററിന് 40 മൈക്രോഗ്രാം ആണ് ഇന്ത്യന്‍ നാഷണല്‍ ആംബിയന്റ് എയര്‍ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുന്ന വായുമലിനീകരണ പരിധി. എന്നാല്‍ 122 നഗരങ്ങള്‍ ഈ പരിധി മറികടന്നു. 117 നഗരങ്ങളില്‍ ഈ പരിധി പാലിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ വായുമലിനീകരണം കുറയ്ക്കുന്നതിനായി വാഹന നിയന്ത്രണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് പല ഘടകങ്ങളും വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന കാര്യം അധികൃതര്‍ വിസ്മരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.