25 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 23, 2024
October 22, 2024
October 22, 2024
October 22, 2024
October 22, 2024
October 20, 2024

സ്ഥാനാർത്ഥി നിർണയം; വിഭാഗീയതയില്‍ വലഞ്ഞ് ബിജെപി

ജോമോൻ ജോസഫ്
കല്പറ്റ
October 25, 2024 11:21 pm

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പുതുമുഖ സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കി ആഭ്യന്തര പ്രശ്നങ്ങളിൽ കുഴഞ്ഞുമറിയുകയാണ് വയനാട് മണ്ഡലത്തിൽ ബിജെപി. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പ്രചാരണരംഗത്ത് നിന്ന് മാറിനിൽക്കുന്നു. പാർട്ടി സംവിധാനവും പോഷക സംഘടനകളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല.
ബിജെപിക്കുള്ളിലെ കടുത്ത വിഭാഗീയത വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ മണ്ഡലത്തിൽ മറ്റ് മുന്നണികൾക്കൊപ്പം ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സുകളും നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ പ്രചരണ രംഗത്ത് കാര്യമായ ചലനം ഇതുവരെ ഉണ്ടായിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് നടന്ന മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എത്തിയിരുന്നില്ല. ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി നവ്യാ ഹരിദാസ് പത്രിക സമർപ്പിക്കുമ്പോൾ സുരേന്ദ്രൻ എത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ നേതൃത്വത്തിലുള്ള നേതാക്കൾക്കൊപ്പമെത്തിയാണ് പ­ത്രി­ക നൽകിയത്. 

കെ സുരേന്ദ്രൻ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലടക്കമുള്ള നേതാക്കളായിരുന്നു പ്രാദേശികതലത്തിൽ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചത്. സുരേന്ദ്രൻ വിരുദ്ധ ഗ്രൂപ്പിൽപ്പെട്ട മുൻ ജില്ലാ പ്രസിഡന്റ് സജി ശങ്കറടക്കമുള്ളവരാണ് ഇപ്പോൾ പ്രചരണം നയിക്കുന്നത്. പി കെ കൃഷ്ണദാസ് — എം ടി രമേശ് വിഭാഗമാണ് നവ്യയ്ക്കൊപ്പം സജീവമായുള്ളത്.
പാലക്കാട് സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ വയനാട് സീറ്റിൽ മത്സരിക്കാൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് താല്പര്യമുണ്ടായിരുന്നു. എന്നാൽ പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാർട്ടിയുടെ പ്രാദേശികതലം വരെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ആരോപണപ്രത്യാരോപണങ്ങൾ ശക്തമാണ്. സംഘടനാരംഗത്ത് കാര്യമായി ഇടപെടാത്ത വ്യക്തിയാണ് നിലവിലെ സ്ഥാനാർത്ഥിയെന്ന് എതിർ വിഭാഗക്കാർ പറയുന്നു. പാർട്ടിയുടെ മെമ്പർഷിപ്പ് ചേർക്കേണ്ട സെപ്റ്റംബർ മാസത്തിൽ സിംഗപ്പൂർ ടൂറിലായിരുന്നു സ്ഥാനാർത്ഥിയെന്നും ഇവർ ആക്ഷേപിക്കുന്നു.
കഴിഞ്ഞതവണ 1,41,045 വോട്ടുകളാണ് സുരേന്ദ്രൻ പിടിച്ചത്. ഇത് നിലനിർത്തുക എന്നതാണ് നവ്യാ ഹരിദാസിന് മുന്നിലുള്ള വെല്ലുവിളി. നിലവിൽ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ വിഷയത്തിൽ വയനാട്ടിൽ ബിജെപി പ്രതിരോധത്തിലാണ്. കേന്ദ്രസർക്കാർ ഇരകളെ അവഗണിച്ചത് ഇരുമുന്നണികളും വലിയ പ്രചരണ ആയുധമാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിലെല്ലാം മറുപടി നൽകാനാകാതെ ബിജെപി നേതൃത്വം ഉഴലുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിക്ക് പുറമെ, പാർട്ടിക്കുള്ളിലെ വിഭാഗീയതയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.