24 February 2026, Tuesday

Related news

February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 15, 2026
February 7, 2026
February 6, 2026
February 4, 2026
February 1, 2026
February 1, 2026

പലസ്തീന്‍ അനുകൂല പ്രകടനങ്ങളെ അടിച്ചമര്‍ത്തി കേന്ദ്രം

Janayugom Webdesk
മുംബൈ
October 26, 2023 10:20 pm

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിനെതിരെ രാജ്യത്ത് പ്രതിഷേധ മാര്‍ച്ചും യോഗങ്ങളും സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയടക്കം അംഗീകരിക്കുന്ന രാജ്യത്തിനെതിരായ യുദ്ധത്തിനോട് പ്രതികരിച്ചവരെയാണ് കേസുകളില്‍ കുടുക്കുന്നതെന്നത് നിയമവൃത്തങ്ങളില്‍ ഏറെ ആശങ്കയുണ്ടാക്കുന്നു. ഇത്തരം സാഹചര്യം ഇതിന് മുമ്പ് രാജ്യം നേരിട്ടിട്ടില്ലെന്നും അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ വ്യാപകമായി നിയമവിരുദ്ധ സംഘംചേരല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതടക്കം കുറ്റങ്ങളും ചുമത്തുന്നു. ഈ മാസം ഒമ്പതിന് അലിഗഡ് മുസ്ലിം സര്‍കലാശാലയിലാണ് രാജ്യത്ത് ആദ്യമായി പലസ്തീന്‍ അനുകൂല പ്രകടനത്തിനെതിരെ കേസെടുത്തത്. നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഐപിസി 153 എ, 188, 505 പ്രകാരം കേസെടുത്തു. മതത്തിന്റെയും ഭാഷയുടെയും ജന്മസ്ഥലത്തിന്റെയും പേരില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ലഖിംപൂര്‍ഖേരിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച മുസ്ലിം വിഭാഗത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ പൊലീസ് കമ്മിഷണറോട് നിര്‍ദേശിച്ചിരിക്കുകയാണ്. കാണ്‍പൂരില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത സുഹൈല്‍ അന്‍സാരി, അതിഫ് ചൗധരി എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഡല്‍ഹിയിലും സമാനമായ സംഭവം അരങ്ങേറി. രണ്ട് ബസ് തൊഴിലാളികള്‍ അറസ്റ്റിലായി. കശ്മീരിലെ ജാമിയ മസ്ജിദില്‍ പലസ്തീന്‍ അനുകൂല പ്രാര്‍ത്ഥന നടത്താനെത്തിയവരെ പൊലീസ് തടഞ്ഞു. ബംഗളൂരുവില്‍ കബ്ബണ്‍പാര്‍ക്ക് പൊലീസ് പതിനൊന്നു പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈയില്‍ റവല്യൂഷണറി വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രണ്ട് പ്രവര്‍ത്തകരും പൊലീസ് നടപടി നേരിട്ടു. രാജ്യത്തിന്റെ ചേരിചേരാനയം അടിയറ വച്ച മോഡി ഭരണകൂടം നടത്തുന്ന കീഴടങ്ങല്‍ വിദേശനയം ഇതിനകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച മോഡിയുടെ നിലപാടിനെ പ്രതിപക്ഷവും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Case against orga­niz­ers of protest march­es against Israel-Pales­tine war
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.