12 February 2026, Thursday

Related news

February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026
January 27, 2026
January 26, 2026

യുപി ബിജെപിയില്‍ ജാതിപ്പോര്; എംഎല്‍എമാര്‍ ജാതി തിരിഞ്ഞ് യോഗം ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2025 10:58 am

ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ ബിജെപിയില്‍ ജാതിപ്പോര് രൂക്ഷമാകുന്നു. എംഎല്‍എമാര്‍ ജാതി തിരിഞ്ഞ് യോഗം ചേര്‍ന്നു. പാര്‍ട്ടിയിലെ ബ്രാഹ്‌മണരായ 40 എംഎല്‍എമാരും എംഎല്‍സികളും യോഗം ചേര്‍ന്നത് വന്‍ രാഷ്ട്രീയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.ഖുശിനഗര്‍ എംഎല്‍എ പിഎന്‍ പഥക്കിന്റെ വസതിയിലാണ് പാര്‍ട്ടിയിലെ വരേണ്യവിഭാഗം പ്രത്യേക യോഗം ചേര്‍ന്നത്. വൈകീട്ട് ഏഴ് മണിയോടെ ആരംഭിച്ച യോഗം അര്‍ധ രാത്രി വരെ നീണ്ടു.ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ബ്രാഹ്‌മണ വിഭാഗം ഒതുക്കപ്പെടുന്നു എന്ന ആരോപണത്തിനിടെയാണ് പാര്‍ട്ടിയിലെ ബ്രാഹ്‌മണ എംഎല്‍എ – എംഎല്‍സികളുടെ പ്രത്യേക യോഗമെന്നതും ശ്രദ്ധേയമാണ്.

ബ്രാഹ്‌മണ വിഭാഗത്തെ ഒതുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എങ്ങനെയെല്ലാം ചെറുക്കാം എന്നാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കുള്ളിലെ ഇത്തരം ജാതി കൂട്ടായ്മകള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ സമ്മര്‍ദ ഗ്രൂപ്പുകളായി മാറും. ജാതി ഏകീകരണം ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശം വളച്ചൊടിക്കും, മുതിര്‍ന്ന ചില ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയിലെ ക്ഷത്രിയ വിഭാഗത്തിലെ എംഎല്‍എമാരും എംഎല്‍സികളും പ്രത്യേക യോഗം ചേര്‍ന്നിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവെയാണ് ഈ യോഗങ്ങളും ചേര്‍ന്നത്.നേരത്തെ ബ്രാഹ്‌മണര്‍ക്ക് അവര്‍ അര്‍ഹിച്ച ആദരവോ ബഹുമാനമോ ലഭിക്കുന്നില്ലെന്നാരോപിച്ച് ബിജെപി മന്ത്രി പ്രതിഭാ ശുക്ല അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ധര്‍ണ നടത്തിയിരുന്നു.

പാര്‍ട്ടിയിലെ ജാതി ബ്ലോക്കുകള്‍ ശക്തമായതോടെ ഇത്തരം യോഗം ചേരലുകളും മറ്റും ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി ആവശ്യപ്പെട്ടിരുന്നു.ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്വത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ചൗധരി പറഞ്ഞു.ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ തെറ്റായ സന്ദേശം നല്‍കും. ഇനിയും ഇതേ നിലപാട് തുടര്‍ന്നാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.സമാജ്‌വാദി പാര്‍ട്ടി (എസ്പി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), കോണ്‍ഗ്രസ് എന്നിവര്‍ പരമ്പരാഗതമായി സംസ്ഥാനത്തെ ജാതി സ്വത്വങ്ങളെ ആശ്രയിച്ചവരാണെന്നും ഇപ്പോള്‍ രാഷ്ട്രീയ തകര്‍ച്ച നേരിടുകയാണെന്നും ചൗധരി ആരോപിച്ചു. 

നരേന്ദ്ര മോഡിയുടെ ഭരണ മാതൃക സംസ്ഥാനത്തെ ജാതി രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയെന്നും സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.ബിജെപിയിലെ ഈ ജാതി ബ്ലോക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു.ഭരണപക്ഷത്തെ ചേരിപ്പോര് വ്യക്തമാക്കുന്നതാണ് ഇത്തരം ജാതി തിരിഞ്ഞുള്ള യോഗമെന്നായിരുന്നു സമാജ്‌വാദി എംഎല്‍എ അമിതാഭ് ബാജ്‌പേയ്‌യുടെ വിമര്‍ശനം.അതേസമയം, ജനുവരി അഞ്ചിന് ബ്രാഹ്‌മണ എംഎല്‍എ – എംഎല്‍സികള്‍ മറ്റൊരു യോഗം ചേരാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ തീരുമാനവുമായി ഇവര്‍ മുന്നോട്ട് പോകുമോ എന്ന ആശങ്കയിലാണ് നേതൃത്വം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.