12 February 2026, Thursday

Related news

February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026

ഗാസയിലെ വെടിനിര്‍ത്തല്‍; അമേരിക്കയുടെ സമാധാന കരാറിന് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം

Janayugom Webdesk
ജെനീവ
June 11, 2024 10:13 pm

ഗാസയിലെ വെടിനിര്‍ത്തലിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎൻ സുരക്ഷാ സമിതി പാസാക്കി. 15 അംഗങ്ങളില്‍ 14 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. റഷ്യ മാത്രമാണ് അമേരിക്ക തയ്യാറാക്കിയ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത്. കാലതാമസമില്ലാതെയും നിബന്ധനകളില്ലാതെയും കരാറിലെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയം സ്വാഗതം ചെയ്യുന്നതായി ഹമാസ് അറിയിച്ചു. കരാറിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥരുമായി സഹകരിക്കാനും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും തയ്യാറാണെന്ന് വോട്ടെടുപ്പിന് ശേഷം ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഏത് പ്രമേയവും പലസ്തീൻ അതോറിട്ടി അംഗീകരിക്കുമെന്ന് പ്രസിഡൻഷ്യൽ വക്താവ് നബീൽ അബു റുദീനെ പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കരാര്‍ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇസ്രയേല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെന്ന നിലയിലാണ് സമാധാന കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍ അവതരിപ്പിച്ചത്. 

കരാര്‍ അംഗീകരിച്ചെങ്കിലും ഹമാസിനെ നശിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. സഖ്യസര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങളും കരാറിന് എതിരാണ്. യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്സ് രാജിവച്ചതോടെ തീവ്ര വലതുപക്ഷ അംഗങ്ങളുടെ സ്വാധീനം വര്‍ധിച്ചു. മേയ് 31നാണ് ബെെഡന്‍ സമാധാന കരാര്‍ അവതരിപ്പിച്ചത്. പിന്നാലെ യുഎന്നിന്റെ അംഗീകാരവും അമേരിക്ക തേടിയിരുന്നു. കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനുകൂല നിലപാടായിരുന്നു ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായത്. ബന്ദികൾക്ക് പകരം വെടിനിർത്തൽ നിർദേശിക്കുന്ന കരാറിൽ മൂന്നുഘട്ടങ്ങളാണുള്ളത്. വെടിനിർത്തൽ പ്രഖ്യാപിച്ച് ആദ്യ ആറാഴ്ചയ്ക്കുള്ളിൽ ഇസ്രയേൽ പിടികൂടിയ പലസ്തീനി തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയിരിക്കുന്ന പ്രായമായവര്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരെ വിട്ടയയ്ക്കണം. രണ്ടാം ഘട്ടത്തിൽ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയും അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവരുമായി ഇസ്രയേലും ഹമാസും ചർച്ച നടത്തുകയും ചെയ്യും. മൂന്നാം ഘട്ടമാകുന്നതോടെ ഗാസയിൽ പുനർനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കുമെന്നും കരാറിൽ പറയുന്നു.

Eng­lish Summary:Ceasefire in Gaza; UN Secu­ri­ty Coun­cil approves US peace deal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.