5 December 2025, Friday

ജിപിഎസ് സ്പൂഫിങ് സ്ഥിരീകരിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2025 9:37 pm

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിങ് നടന്നു എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിങും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എംപി എസ് നിരഞ്ജൻ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിങ്ങോ സ്പൂഫിങ്ങോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊൽക്കത്ത, അമൃത്‍സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. 2023 മുതൽ ജിപിഎസ് സ്പൂഫിങ് നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ 10ൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനങ്ങൾക്കാണ് തടസം നേരിട്ടത്.
ഉപഗ്രഹ അധിഷ്ഠിത ലാൻഡിങ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിങ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ നിർദേശങ്ങളും റിപ്പോർട്ടിങ് നിയമങ്ങളും കർശനമാക്കിയെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും അസാധാരണമായ ജിപിഎസ് പ്രവർത്തനം കണ്ടെത്തിയാൽ പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളർമാരും ഉടനടി റിപ്പോർട്ട് ചെയ്യണം. ഇടപെടലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഇടപെടലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ വയർലെസ് മോണിറ്ററിങ് ഓർഗനൈസേഷനോട് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.