12 February 2026, Thursday

Related news

February 2, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 18, 2026
January 6, 2026
December 27, 2025
December 21, 2025

പ്രവാസികളെ നികുതിവലയിലാക്കി കേന്ദ്രം; നോട്ടീസ് ലഭിച്ചത് പതിനായിരക്കണക്കിനാളുകള്‍ക്ക്

കെ രംഗനാഥ്
തിരുവനന്തപുരം
January 28, 2024 11:45 pm

വിദേശത്ത് പണിയെടുക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികളെ നികുതിവലയില്‍ കുടുക്കി ദ്രോഹിക്കാന്‍ കേന്ദ്രം നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രവാസി മലയാളികള്‍ക്കാണ് കേന്ദ്രനികുതി മന്ത്രാലയത്തിലെ നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ താമസിക്കാന്‍ അനുമതിയുണ്ട്. കുടുംബപരമായ കാരണങ്ങളാലോ വിമാനങ്ങള്‍ വെെകുന്നതുമൂലമോ ഒന്നോ രണ്ടോ ദിവസം നാട്ടിലെ താമസം വെെകിയാല്‍ അവരുടെ പ്രവാസി പദവി നഷ്ടപ്പെടുത്താനാണ് പുതിയ കേന്ദ്രതീരുമാനം. 

പ്രവാസി പദവിയുള്ളവര്‍ക്ക് അവര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി അടയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ പ്രവാസി പദവി നിസാര കാരണങ്ങളാല്‍ നഷ്ടപ്പെടുത്തി നികുതിയുടെ ചതിക്കുഴിയില്‍ വീഴ്ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രവാസലോകത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്രകാരം പ്രവാസിപദം നഷ്ടപ്പെടുന്നവരില്‍ നിന്നും വിദേശത്ത് സമ്പാദിക്കുന്ന സമ്പാദ്യത്തിന് കനത്ത നികുതി ചുമത്താനുള്ള നോട്ടീസുകളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രവാസികളില്‍ നല്ലൊരു പങ്കും ജോലിക്കൊപ്പം മറ്റ് ചെറിയ ബിസിനസുകളും നടത്തുന്നവരാണ്. ബഖാലകള്‍ എന്ന ചെറുകിട പലവ്യഞ്ജന കടകള്‍, മൊബെെല്‍ ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരാണ് ധാരാളം. കൃത്രിമമായി പ്രവാസിപദം റദ്ദാക്കപ്പെടുന്നവരില്‍ നിന്നും പ്രവാസലോകത്തെ അവരുടെ നിക്ഷേപ‑ആസ്തി വിവരങ്ങളും നല്കണമെന്നും നോട്ടീസില്‍ പറയുന്നു. പതിറ്റാണ്ടുകളായി പ്രവാസികള്‍ അനുഭവിക്കുന്ന നികുതിയിനവും എടുത്തുകളയുന്ന കേന്ദ്രത്തിന്റെ ഈ പ്രവാസിദ്രോഹ നടപടിക്ക് വിധേയരാകുന്നവരില്‍ മഹാഭൂരിപക്ഷവും മലയാളികളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫ് മേഖലയില്‍ മാത്രം 60 ലക്ഷത്തോളം മലയാളികള്‍ പണിയെടുക്കുന്നുവെന്നാണ് കണക്ക്.

ഇപ്രകാരം പ്രവാസദ്രോഹ നികുതി ഈടാക്കുന്നതിന് പത്ത് വര്‍ഷത്തെ മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന വ്യവസ്ഥ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ഇന്ത്യന്‍ ധനകാര്യ നിയമപ്രകാരം പ്രവാസികള്‍ ഒരു വര്‍ഷം 15 ലക്ഷം രൂപ സമ്പാദിച്ചാല്‍ ഇന്ത്യയില്‍ താമസിക്കുന്ന സമയപരിധി 182ല്‍ നിന്ന് 120 ദിവസമാക്കി ചുരുക്കി കൂടുതല്‍ പ്രവാസികളെ നികുതിവലയില്‍ കുടുക്കാനുള്ള ഹീനതന്ത്രവും കേന്ദ്രം എടുത്തുപറയുന്നുണ്ട്.
നികുതിക്കുടുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ചെറിയ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് ക്രിമിനല്‍ നിയമങ്ങളുടെയും കള്ളപ്പണ നിരോധന നിയമത്തിന്റെയും ലംഘനമായി കണക്കാക്കി ജയിലിലടയ്ക്കുമെന്ന ഭീഷണിയും ഇപ്പോള്‍ നല്കിവരുന്ന നോട്ടീസുകളിലുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഓഹരിവിപണി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ വരുമാന സ്രോതസില്‍ നിന്നുതന്നെ നികുതി നല്കുന്നുവെങ്കിലും ഇവരില്‍ നിന്നും പുതിയ സത്യവാങ്‌മൂലങ്ങള്‍ ആവശ്യപ്പെടുന്ന പുതിയ നോട്ടീസുകള്‍ പ്രവാസി നിക്ഷേപങ്ങളില്‍ അധിക നികുതി ചുമത്താനാണെന്ന ആശങ്കയുമുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ ആദായനികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്ന ന്യായം നിരത്തി അധിക നികുതി പിഴിയാനും നീക്കമുണ്ട്. 

Eng­lish Sum­ma­ry: Cen­ter has put non-res­i­dents in the tax net; Tens of thou­sands of peo­ple received the notice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.