
കൈക്കൂലി ആരോപണം നേരിട്ട എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽനിന്ന് നീക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. നയതന്ത്ര സ്വർണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. എം ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ്. കേസ് അന്വേഷണത്തിലെ പിന്നീടുള്ള ചില ഘട്ടങ്ങളിൽ രാധാകൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നു. മറ്റുചില സുപ്രധാന കേസുകളിലും പി രാധാകൃഷ്ണൻ അസാധാരണവും വഴിവിട്ടതുമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റിയത്. പിന്നീട് വീണ്ടും അദ്ദേഹം കൊച്ചിയിൽ ചാർജെടുക്കുകയായിരുന്നു.
ഇതിനിടയിലാണ് കശുവണ്ടി വ്യവസായി ആയ അനീഷ് ബാബു ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടുവന്നത്. അനീഷ് ബാബു ഉന്നയിച്ച പേരുകളിൽ പി രാധാകൃഷ്ണനും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇഡിയിൽ ആഭ്യന്തര അന്വേഷണം നടന്നുവരികയായിരുന്നു. പി രാധാകൃഷ്ണനെ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടി വന്ന് നാളുകൾക്ക് ശേഷമാണ് ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള നടപടി. ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സർവീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്. തനിക്കെതിരായ പ്രതികാരനടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാധാകൃഷ്ണൻ ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണൽ ഇതു തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.