18 February 2026, Wednesday

റഷ്യന്‍ സൈന്യത്തില്‍ 44 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
November 8, 2025 9:16 pm

റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരരുടെ എണ്ണം 44 ആയി ഉയർന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമീപമാസങ്ങളിലെ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇത്രയും പേർ റഷ്യൻസൈന്യത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നത്. സുരക്ഷ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചും റഷ്യൻ സൈന്യത്തിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്നതായും ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ റഷ്യൻ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വേഗത്തിലുള്ള മോചനംഉറപ്പാക്കാൻ ഇന്ത്യൻ അധികൃതർ റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സമീപ മാസങ്ങളിൽ കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടന്നതായി ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതോടെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിൽ, റഷ്യൻ സായുധ സേനയിൽ 127 ഇന്ത്യൻ പൗരന്മാരുണ്ടെന്നും, അതിൽ 98 പേരെ സൈന്യത്തിൽ നിന്ന് മോചിപ്പിച്ചതായും മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.