
സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതീവ ഗൌരവമുള്ളതും വർത്തമാനകാലത്ത് ഏറെ പ്രാധാന്യമുള്ളതുമായ വിഷയമാണ് ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെയും ഫെഡറലിസത്തിൻറെയും ഭാവി എന്നതാണ് സെമിനാറിലെ വിഷയം. വിഷയം നമ്മുടെ ഭരണഘടനയുമായിക്കൂടി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സവിശേഷമായ മൂല്യങ്ങൾ മതനിരപേക്ഷതയുടെയും ഫെഡറലിസത്തിൻറെയും കാഴ്ചപ്പാടുകളാണ്. ഈ കാഴ്ച്ചപ്പാടുകൾ സ്വയംഭൂവായി രാജ്യത്ത് ഉയർന്നുവന്ന ഒന്നല്ലെന്നും നമ്മുടെ സ്വാതന്ത്യ സമര പ്രസ്ഥാനത്തിൻറെ ഭാഗമായി രൂപപ്പെട്ടുവന്ന ആശയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത ഭാഷകളും സംസ്ക്കാരങ്ങളുമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. എല്ലാവരും ഒരേ ലക്ഷ്യത്തോടെയാണ് സ്വാതന്ത്യസമര പ്രസ്ഥാനങ്ങളിൽ പങ്ക്ചേർന്നത്. ആ സവിശേഷതകൾ ഉൾക്കൊണ്ട്കൊണ്ട് മാത്രമേ നമ്മുടെ രാജ്യത്തിന് നിലനിൽക്കാൻ കഴിയുമായിരുന്നുള്ളൂ. ഭൂസ്വരതയുടെ ഭാഗമായി വിവിധ സംസ്ക്കാരങ്ങളെയും ഭാഷയെയും ജീവിതത്തെയും അംഗീകരിക്കുന്ന രൂപമാണ് ഫെഡറലിസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ജനതയുടെയും സവിശേഷതയ്ക്കനുസരിച്ച് ഭരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് അതിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ജനതയെ യോജിപ്പിച്ച് നിർത്തുന്നതിനുള്ള ഭരണഘടനാപരമായ സംവിധാനം എന്ന നിലയിലാണ് ഫെഡറലിസത്തെ കാണുന്നത്. ഫെഡറലിസം ഉന്മൂലനം ചെയ്താൽ അത് രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയുമാണ് ബാധിക്കുക എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഗൌരവമായി തിരിച്ചറിയേണ്ട ഒരു കാലമാണിത്. അത്കൊണ്ട് തന്നെ ഫെഡറലിസത്തിൻറെ സംരക്ഷണം എന്നത് രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൻറെ ഭാഗമാണ്.
ചരിത്രം പരിശോധിച്ചാൽ ഫെഡറലിസത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന ഭാഷാ പ്രസ്ഥാനങ്ങളുമായി കൈകോർത്തുപിടിച്ചുകൊണ്ട് ഈ സമരത്തെ കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് കൊണ്ട്പോയി. ഇതിൻറെ ഭാഗമായി ഓരോ സംസ്ഥാനത്തും അതിൻറെ സവിശേഷതകൾ പങ്ക് വയ്ക്കുന്ന പുസ്തകങ്ങളും ആ ഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ച എന്ന നിലയിലാണ് സ്വതന്ത്ര തിരുവിതാംകൂറിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴയിൽ പുന്നപ്ര വയലാർ സമരം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂർ കേരളത്തിൻറെയും ഇന്ത്യയുടെയും ഭാഗമാകുന്നതിന് കമ്മ്യൂണിസ്റ്റ് വഹിച്ച പങ്ക് ആർക്കും തള്ളിക്കളയാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് സവിശേഷമായ അധികാരങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ ഇത്തരത്തിലുള്ള അധികാരങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളാണ് N ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി ആസൂത്രണപ്രകിയ തന്നെ ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിൻറെ അധികാര പരിധി ഇല്ലതാക്കുകയും ലക്ഷദ്വീപിൻറെ അധികാരപരിധി ഇല്ലാതാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ അധികാരമുള്ള വിഷയങ്ങളെ കേന്ദ്രത്തിറെ അധികാര പരിധിയിലേക്ക് മാറ്റിയത് ഇതിനുദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ കേന്ദ്രത്തിൻറെ പരിധിയിലേക്ക് മാറ്റി. അത് സുപ്രീംകോടതി പോലും എതിർത്തിരുന്നതാണ്. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തികൾ ഫെഡറലിസത്തെ തകർക്കുന്ന നിലയിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നടൻ പ്രകാശ് രാജ്, റവന്യൂ മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.