23 January 2026, Friday

Related news

January 13, 2026
December 6, 2025
December 3, 2025
November 20, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 24, 2025

ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം : സംസ്ഥാനം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
July 5, 2024 5:00 pm

ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. 6.88ലക്ഷം ആളുകള്‍ക്കാണ് ചെറിയ തോതില്‍ കേന്ദ്ര സഹായമുള്ളത്. അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം നല്‍കുന്ന വിഹിതവും, സംസ്ഥാനവും മുന്‍കൂറായി നല്‍കിയിരിക്കുന്നു.

എന്നാല്‍ അതും കൃത്യമായി വിതരണം ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വലയ്ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവിൽ ക്ഷേമ പെൻഷൻകാർക്ക്‌1600 രൂപ വീതം സംസ്ഥാന സർക്കാർ എല്ലാ മാസവും നൽകുന്നുണ്ട്‌. ഇതിൽ 6.88 ലക്ഷം പേർക്കാണ്‌ 200, 300, 500 രൂപ വീതം കേന്ദ്ര വിഹിതമുള്ളത്‌. ഈ വിഹിതം കേന്ദ്രം മുടക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ തുകയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത്‌ അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളാണുള്ളത്‌. ഇതിൽ വാര്‍ദ്ധക്യകാല, വിധവാ, വികലാംഗ പെന്‍ഷന്‍ ഗുണഭോക്താക്കൾക്കാണ് കേന്ദ്ര സഹായം ലഭിക്കേണ്ടത്‌.കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത്‌ പബ്ലിക്‌ ഫിനാൻസ്‌ മാനേജ്മെന്റ്‌ സിസ്‌റ്റം ( പിഎഫ്‌എംഎസ്‌ ) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്‌. സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ വിഹിതവും പിഎഫ്‌എംഎസിന്റെ കേരളത്തിലെ യുണിറ്റ്‌ അധികൃതർക്ക്‌ കൈമാറുന്നുണ്ട്‌. എന്നാൽ, ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ്‌ ഇവരുടെ അക്കൗണ്ടുകളിൽ എത്തുന്നത്‌. 

ഇത്തരത്തിൽ സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ്‌ സംസ്ഥാനം നൽകിയ തുകയും കൃത്യമായി വിതരണം ചെയ്യാതെ കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്‌. കേരളം തുക കൈമാറി ആഴ്‌ചകൾ കഴിഞ്ഞാലും പെൻഷൻക്കാർക്ക്‌ അത്‌ എത്തിക്കാൻ പിഎഫ്‌എംഎസ്‌ സംവിധാനത്തിന്‌ കഴിയുന്നില്ല. സംസ്ഥാന സർക്കാർ ഈ തുക കുറച്ചാണ്‌ പെൻഷൻ വിതരണം ചെയ്യുന്നതെന്ന്‌ പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന്‌ ശ്രമങ്ങളുമുണ്ടാകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ്‌ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ എന്ന നെറ്റ്‌വർക്ക്‌ വഴി ആക്കണമെന്ന നിർദേശം വന്നത്‌. ഇല്ലെങ്കിൽ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായിരുന്നു. 

ഇതനുസരിച്ച്‌ കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്‌. എന്നാൽ വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ്‌ പെൻഷൻ വാങ്ങുന്നവരുടെ പ്രയാസങ്ങൾ കുറയ്‌ക്കാനായി ഈ തുകയും സംസ്ഥാന സർക്കാർ മുൻകൂറായി നാൽകാൻ തീരുമാനിച്ചത്‌. 

പലപ്പോഴും വായ്‌പ എടുക്കുന്ന പണമാണ്‌ ഇത്തരത്തിൽ കേന്ദ്ര വിഹിതം വിതരണം ചെയ്യാനായി സംസ്ഥാന സർക്കാർ കൈമാറുന്നത്‌. 2021 ജനുവരി മുതല്‍ സംസ്ഥാനം നല്‍കിയ കേന്ദ്ര വിഹിതം കുടിശികയായി തുടരുകയും ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള തുക ലഭിച്ചിട്ടുമില്ല.

Eng­lish Summary:
Cen­tral share in wel­fare pen­sion: KN Bal­agopal said the cen­tral gov­ern­ment is not dis­burs­ing the pen­sion prop­er­ly even though it is pro­vid­ed by the state.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.