24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ചെയര്‍മാന്റെ ഏകപക്ഷീയ നടപടി ;വഖഫ് ജെപിസി യോഗം പ്രതിപക്ഷ എംപിമാര്‍ ബഹിഷ്കരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2024 10:50 pm

വിവാദ വഖഫ് ഭേദഗതി നിയമം പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) യോഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാര്‍. കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ ജഗദംബിക പാലിന്റെ ഏകപക്ഷീയ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച തങ്ങളുടെ വിയോജനം ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയെ എംപിമാര്‍ ഇന്ന് രേഖാമൂലം അറിയിക്കും.

ഭേദഗതി ബില്‍ വിശദചര്‍ച്ചയ്ക്കും നിര്‍ദേശത്തിനും വിധേയമാക്കാതെയുള്ള ചെയര്‍മാന്റെ ധിക്കാരപരമായ നടപടി ബുള്‍ഡോസര്‍ രാജിന് തുല്യമാണ്. വിവാദ നിര്‍ദേശങ്ങളടങ്ങിയ ബില്ലില്‍ തങ്ങളുടെ അഭിപ്രായമോ, നിര്‍ദേശമോ പരിഗണിക്കാന്‍ ചെയര്‍മാന്‍ കൂട്ടാക്കുന്നില്ല. സമിതിയിലെ ബിജെപി എംപിമാരുടെ താളത്തിനൊത്ത് തുള്ളുന്ന ചെയര്‍മാന്‍ പ്രതിപക്ഷ എംപിമാരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

അഭിപ്രായം — നിര്‍ദേശം എന്നിവ സമര്‍പ്പിക്കുന്നതിന് സമയം അനുവദിക്കാത്ത നടപടിയില്‍ ആശങ്ക നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും ചെവിക്കൊള്ളാന്‍ ചെയര്‍മാന്‍ തയ്യാറാവുന്നില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ സമിതിയുമായി സഹകരിച്ച് മുന്നോട്ട് പോകുക എന്നത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. ഡിഎംകെ അംഗം എ രാജ, കോണ്‍ഗ്രസിലെ മുഹമ്മദ് ജാവേദ്, ഇമ്രാന്‍ മസുദ്, എഐഎംഐഎമ്മിലെ അസസൂദ്ദീന്‍ ഒവൈസി, എഎപിയുടെ സഞ്ജയ് സിങ്, ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജി എന്നിവരാണ് സമിതിയുമായി നിസഹകരിക്കുമെന്ന് അറിയിച്ചത്.

വഖഫ് ബോര്‍ഡ് ഉടച്ച് വാര്‍ക്കുക, അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക, വഖഫ് സ്വത്തുക്കളുടെ അവകാശം ജില്ലാ കളക്ടറില്‍ നിക്ഷിപ്തമാക്കുക, വഖഫ് ഭൂമിയുടെ അവകാശം നിര്‍ണയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുക തുടങ്ങിയ വിവാദ വ്യവസ്ഥകളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരുന്നത്.

പ്രതിപക്ഷവും മുസ്ലിം സംഘടനകളും ആദ്യം മുതല്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തിരുന്നു. പിന്നാലെയാണ് സംയുക്ത പാര്‍ലമെന്ററി സമിതി പരിശോധനക്ക് ബില്‍ കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.