11 February 2026, Wednesday

Related news

February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

ചന്ദ്രയാന്‍-3 കൗണ്ട്‍ഡൗണ്‍ ഇന്ന്

ഗ്രഹങ്ങളിലെ ജീവന്റെ തുടിപ്പും ചന്ദ്രയാന്‍ തിരിച്ചറിയും 
Janayugom Webdesk
ബംഗളുരു
July 13, 2023 8:40 am

ബഹിരാകാശത്തിലേക്ക് കുതിച്ചുയരാന്‍ ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-3 ഒരുങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് നാളെയാണ് എല്‍വിഎം3 റോക്കറ്റിലേറി ചന്ദ്രയാൻ‑3 പേടകും യാത്ര ആരംഭിക്കുക. 3.84 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രയാൻ‑3 അടുത്ത മാസം 23നോ 24നോ ചന്ദ്രോപരിതലത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നു. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഒരു തദ്ദേശീയ ലാൻഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, റോവര്‍ എന്നിവ ദൗത്യത്തിലുണ്ടാകും. 

മുൻപത്തെ ദൗത്യങ്ങളെപ്പോലെ ചന്ദ്രോപരിതലത്തിലെ രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, വെള്ളം എന്നിവയില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രയാൻ‑3 നടത്തും. എന്നാല്‍ ഇവയ്ക്കെല്ലാമുപരി മറ്റൊരു ലക്ഷ്യം കൂടി ചന്ദ്രയാൻ‑3നുണ്ട്. ദൗത്യത്തിന്റെ പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഷെയ്പ്പ് എന്ന പേലോഡ് ഭൂമിയില്‍ നിന്നുള്ള വികിരണം കണ്ടെത്തി ജീവന്റെ തുടിപ്പുകള്‍ക്കുള്ള സാധ്യത വിലയിരുത്തും. അതുകൊണ്ടു തന്നെ കേവലം ഒരു ചാന്ദ്ര ദൗത്യം എന്നതിലുപരി താമസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് കൂടി മൂന്നാം ചാന്ദ്ര ദൗത്യം സഹായകമായേക്കും. 

മറ്റു രാജ്യങ്ങളും ദൗത്യത്തില്‍ പങ്കാളിയാകുന്നു എന്നതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബഹിരാകാശ വിവര കൈമാറ്റത്തിന് ചന്ദ്രയാൻ‑3 മുതല്‍ക്കൂട്ടാകും. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലെ ഭാവി പര്യവേഷണങ്ങള്‍ക്കുള്ള അന്താരാഷ്ട്ര സഹകരണത്തിന് ഇത് സഹായകമാകും.
ചന്ദ്രയാൻ 2ല്‍ വിക്രം ലാൻഡര്‍ ഇറങ്ങുമ്പോള്‍ സംഭവിച്ച പാകപ്പിഴകള്‍ മറികടക്കാൻ, സൂക്ഷ്മവും സാങ്കേതിക തികവോടുകൂടിയുമുള്ള പരിശോധനകള്‍ ആണ് ഇത്തവണ നടത്തിയതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് പറഞ്ഞു. ചന്ദ്രനില്‍ ജീവന്റെ ഏതെങ്കിലും സൂചനകള്‍ ഐഎസ്‌ആര്‍ഒ പരിശോധിക്കുമോയെന്ന ചോദ്യത്തിന്, ലഭ്യമായ എല്ലാ അറിവുകളും സൂചിപ്പിക്കുന്നത് ചന്ദ്രനില്‍ ജീവനുണ്ടാകാൻ സാധ്യതയില്ലെന്നും ഇത് പ്രത്യേകമായി അന്വേഷിക്കാൻ ഒരു ഉപകരണവുമില്ലെന്നും സോമനാഥ് പറഞ്ഞു. 

ചന്ദ്രന്റെ തെര്‍മോഫിസിക്കല്‍, സ്റ്റാറ്റിക് ഇലക്‌ട്രിക് ചാര്‍ജ് സ്വഭാവം, ഭൂകമ്പശാസ്ത്ര പഠനം എന്നിവയിലായിരിക്കും ചന്ദ്രയാന്‍-3 അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും അവയുടെ സ്ഥാനവുമെല്ലാം കണക്കാക്കിയാണ് ലോഞ്ചിങ് വിന്‍ഡോ നിശ്ചയിക്കുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 70 ഡിഗ്രി അക്ഷാംശരേഖയിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ്. പ്രവര്‍ത്തനത്തിന് സൗരോര്‍ജം ആവശ്യമാണെന്നതിനാല്‍ ചന്ദ്രനിലെ ഒരു പകലായ 14 ഭൗമ ദിനങ്ങളാണ് റോവറിന്റെയും ലാന്‍ഡറിന്റെയും പ്രവര്‍ത്തനത്തിന് ലഭിക്കുക. 

Eng­lish Summary:Chandrayaan‑3 count­down today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.