
മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍ പൂര്‍ണമായി തള്ളി കേരള കോണ്‍ഗ്രസ്(എം). ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോൺഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരിൽ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാൻ ചില കേന്ദ്രങ്ങൾ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി ഫേസ് ബുക്കില്‍ കുറിച്ചു.
മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കേരള കോൺഗ്രസ് (എം)ശ്രദ്ധയിൽ പ്പെടുത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവൺമെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസർക്കാർ നിലപാടിന് എതിരായി ശബ്ദം ഉയർത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഒരേ നിലപാട് ഉയർത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്നങ്ങൾ കേരള കോൺഗ്രസ് (എം) ഉയർത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചർച്ചകളുമായി കൂട്ടിക്കെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാർട്ടി പൂർണമായും തള്ളുന്നു. മൂന്നാം തവണയും എൽഡിഎഫിനെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. കേരള കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ളവർ, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.