കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ കാർഷിക നയം മൂലം കൃഷിക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത രാസവളങ്ങളുടെ വില കുതിക്കുന്നു. നിലവിലെ വളംക്ഷാമത്തോടൊപ്പം വില വർധനകൂടിയായപ്പോൾ കർഷകർക്ക് ഇരട്ടി പ്രഹരമായി.
നെൽകൃഷിക്ക് അടിവളമായി ഉപയോഗിക്കുന്ന ഫാക്ടം ഫോസ്, പൊട്ടാഷ് എന്നിവയ്ക് തീവിലയാണ്. പച്ചക്കറികൾക്കും വാഴകൃഷിക്കും ഉപയോഗിക്കുന്ന എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയ്ക്കും വില കൂടി.ഫാക്ടംഫോസ് ഉല്പാദനത്തിലെ മുഖ്യ അസംസ്കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലക്ഷ്യമാക്കുന്നതിനുള്ള നടപടികൾ രാസവളം മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് വേണ്ട സമയത്ത് ഉണ്ടാകുന്നില്ല എന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. ഫോസ്ഫോറിക് ആസിഡ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് മൊറോക്കോയിൽ നിന്നാണ്. കരാർ പുതുക്കുന്നതിലും മറ്റും തികഞ്ഞ അലംഭാവമാണ് മന്ത്രാലയം പുലർത്തുന്നത്. വിളനാശം സംഭവിച്ചാൽ ഇൻഷുറൻസ് തുക കൃത്യമായി ലഭിക്കുന്നതിനുള്ള സംവിധാനമില്ലെന്നും കൃഷിക്കാർ പറയുന്നു. ഇക്കുറി ചൂടും കർഷകർക്ക് ഭീഷണിയായുണ്ട്. വിളനാശം സംഭവിച്ചാൽ ഇൻഷുറൻസ് തുക കൃത്യമായി ലഭിക്കുന്നതിനുള്ള സംവിധാനമില്ലെന്നും കൃഷിക്കാർ പറയുന്നു.
2015 ൽ ഫാക്ടംഫോസ് 50 കിലോഗ്രാമിന്റെ പായ്ക്കറ്റിന് 550 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1500 രൂപയോളമായി. പൊട്ടാഷിനും ഈ വിലയുണ്ട്. ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടു കൊടുത്തിരിക്കുന്നതു പോലെ, സ്വകാര്യ രാസവളം കമ്പനികളുടെ മേലുണ്ടായിരുന്ന വില നിയന്ത്രണം ഇല്ലാതായതോടെ വില സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനികൾക്കാണ്. ട്രാൻസ്പോർട്ടിങ് ചാർജ്, അസംസ്കൃത വസ്തുക്കളുടെ വില, കയറ്റിറക്ക് കൂലി എന്നിങ്ങനെ പലവിധ ചെലവുകളുടെ പേര് പറഞ്ഞ് കമ്പനികൾ തോന്നിയ പോലെ വില കൂട്ടുകയാണ്. യൂറിയയുടെ കാര്യത്തിൽ മാത്രമേ കേന്ദ്ര സർക്കാരിന് ശ്രദ്ധയും താല്പര്യമുള്ളൂ. വടക്കേ ഇന്ത്യയിൽ വ്യാപകമായ റാബികൃഷിക്ക് അവശ്യമായ യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയിൽപ്പെടുത്തി സബ്സിഡി മുഖ്യമായി അവയ്ക്ക് മാത്രമായി ചുരുക്കിയതോടെയാണ് കേരളത്തിൽ ഉപയോഗിക്കുന്ന ഫാക്ടം ഫോസ്, പൊട്ടാഷ് തുടങ്ങിയവയുടെ വില കുതിക്കാനിടയായത്. യൂറിയ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും വലിയ തോതിലാണ് കേന്ദ്രം സബ്സിഡി നൽകുന്നത്. ഓരോ വർഷവും യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ സബ്സിഡി കേന്ദ്രം കുറച്ചുകൊണ്ട് വരികയാണ്. 2023 — 24 ൽ 65, 200 കോടിയായിരുന്നു രാസവളം സബ്സിഡിയെങ്കിൽ പിന്നത്തെ വർഷം അതിൽ നിന്ന് 13,000 കോടി വെട്ടിക്കുറച്ചു. ഈ വർഷം വീണ്ടും 13.000 കോടി കൂടി വെട്ടിക്കുറച്ച് 49,000 കോടിയാക്കി. ഇതിനനുസരിച്ച് ക്രമത്തിൽ വിലയും കൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.