കേരള പിഎസ്‍സിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയ്ക്കും ഇടനൽകാത്ത തരത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഐ ബി സതീഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.യൂണിയൻ പബ്ലിക് സർവീസ് കമീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാർശകൾ കണക്കിലെടുക്കുമ്പോൾ അവയിൽ പകുതിയിലേറെയും കേരള പബ്ലിക് സർവീസ് കമീഷൻ മുഖേനയാണ് നടത്തുന്നത്.
സുതാര്യമായും കാര്യക്ഷമതയോടെയും സമയബന്ധിതമായും നിയമനങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ കേരള പബ്ലിക് സർവീസ് കമീഷനെതിരെ അപകീർത്തികരമായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ കമീഷൻ അതത് സമയം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.2023 മുതൽ വാർഷിക പരീക്ഷാ കലണ്ടർ മുൻകൂർ പ്രസിദ്ധീകരിച്ചുകൊണ്ടാണ് നിയമന നടപടികൾ നടത്തി വരുന്നത്. ഇത് ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് മുൻകൂട്ടി തയ്യാറെടുപ്പ് നടത്താൻ സഹായകമായിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് പരാതികൾ ഉണ്ടെങ്കിൽ അവ കൂടി പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ മൂല്യ നിർണ്ണയം നടത്തുകയും ചെയ്തുവരുന്നു. റാങ്ക് പട്ടികകൾ, നിയമന ശിപാർശകൾ എന്നിവയിൽ പിശകുകൾ ഉണ്ടാകാതിരി ക്കാൻ കുറ്റമറ്റ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഒരു കലണ്ടർ വർഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ എല്ലാ ഒഴിവുകളും പിഎസ്‍സിക്ക് മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദ്ദേശം എല്ലാ നിയമനാധികാരികൾക്കും നൽകിവരുന്നുണ്ട്.
റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുന്നത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ എല്ലാ റാങ്ക് പട്ടികകളിൽ നിന്നും പരമാവധി നിയമനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഒഴിവുണ്ടായിരുന്നിട്ടും പിഎസ്‍സിയിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം നിലവിലില്ല.കേരളാ പിഎസ്‍സിയുടെ പ്രവർത്തനം കുറ്റമറ്റ രീതി യിലും യാതൊരു ആശങ്കയ്ക്കും ഇടനൽകാത്ത തരത്തിലും തന്നെയാണ് നടന്നുവരുന്നത്. ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ്) വകുപ്പ് ആവശ്യമായ പരിശോധനകളും നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായിപറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.