കുട്ടികളുടെ പ്രഥമ ഗ്രാമസഭയിൽ ഉയർന്ന പൊതുസ്ഥലമെന്ന ആവശ്യം നിറവേറ്റി കളരിപ്പറമ്പ് വായനശാലയുംആർട്സ് ഓഫ് കളരിപ്പറമ്പും. മതിലകം പഞ്ചായത്തിലെ കളരിപ്പറമ്പ് മേഖലയിൽ കുട്ടികള്‍ക്ക് കളിസ്ഥലം വേണമെന്ന ആവശ്യമാണ് വായനശാലയുടെ നേതൃത്വത്തില്‍ നിറവേറ്റിയത്. കളരിപ്പറമ്പ് ഗ്രാമീണ വായനശാലക്കു സമീപത്തായി ജനകീയ കൂട്ടായ്മയിൽ 40 സെന്റ് സ്ഥലമാണ് 65 ലക്ഷം രൂപ ചെലവിട്ടു കരസ്ഥമാക്കിയത്.
2022 ഓഗസ്റ്റിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ ഒരു സമ്പൂർണ്ണ ഗ്രാമസഭ നടന്നത്. ഇവിടെ നിന്നുള്ള സുപ്രധാന ആവശ്യമായിരുന്നു കുട്ടികൾക്ക് ഒരു പൊതുകളി സ്ഥലം വേണമെന്നത്. ഈ ആവശ്യം വളരെ ഗൗരവമായി കണ്ടു തന്നെ കളരിപ്പറമ്പ് വായനശാല, ആർട്സ് ഓഫ് കളരിപ്പറമ്പ് സംഘടനാ ഭാരവാഹികളും പ്രവർത്തകരും മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നാട്ടിലെ കുട്ടികൾക്ക് കളിസ്ഥലം വാങ്ങാൻ സ്വന്തം ശമ്പളം നൽകുന്ന മതിലകത്തെ ലൈബ്രറി പ്രവർത്തകരാണ് ആദ്യം രംഗത്ത് വന്നത്. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ സമാഹരിച്ചു മുൻകൂറായി നൽകി. തുടർന്ന് സാമ്പത്തിക ശേഖരണത്തിനായി വിവിധ ക്യാമ്പയിനുകളും പദ്ധതികളും സമയബന്ധിതമായി ആവിഷ്കരിച്ചു നടപ്പിലാക്കി.
സാധാരണക്കാർ, പ്രവാസികൾ ഉൾപ്പെടെയുള്ളവർ “നമ്മുടെ കളിസ്ഥലം” എന്ന പദ്ധതിയ്ക്ക് അകമഴിഞ്ഞ് സഹായിച്ചു. ഇ ടി ടൈസൺ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സഹകരണം പദ്ധതിയുടെ പൂർത്തീകരണത്തിന് ഏറെ സഹായിച്ചു. സ്നേഹ സംഗമം, ദീപശിഖ റാലി, ഘോഷയാത്ര, കലാപരിപാടികൾ, മ്യൂസിക്കൽ മിറക്കിൾ തുടങ്ങിയവ കളിസ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു രണ്ടു ദിവസങ്ങളിലായി നടക്കും. ഇന്ന് വൈകിട്ട് 5 ന് മതിലകം പള്ളി വളവ് നേവി ജോർജിന്റെ വസതിയിൽ നിന്ന് കായികതാരങ്ങളുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ നൽകുന്ന ദീപശിഖ കളിസ്ഥലത്തിന് സമീപമുള്ള എം എ യൂസഫ് സ്മാരക കവാടത്തിൽ എത്തിച്ചേരും. മതിലകം എസ്എച്ച് എം കെ ഷാജി ഫ്ലാഗ് ഓഫ് നിർവഹിക്കും. നാളെ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നമ്മുടെ കളിക്കളം ഏറ്റെടുക്കൽ പ്രഖ്യാപനം നിർവഹിക്കും. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തിൽ ഇ ടി ടൈസൺ എംഎൽഎ, എം എസ് ദിലീപ്, പി വി സജിത, എം കെ പ്രേമാനന്ദൻ, പി എം സിജിത്ത്, പി കെ സുനിൽകുമാർ, സോമൻ താമരക്കുളം, എം എസ് ലെനിൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.