13 December 2025, Saturday

Related news

September 22, 2025
September 3, 2025
September 3, 2025
August 11, 2025
March 26, 2025
March 12, 2025
February 2, 2025
February 1, 2025
February 1, 2025
February 1, 2025

കേന്ദ്ര ബജറ്റില്‍ കേരളത്തോട് വീണ്ടും ചിറ്റമ്മ നയം: ഇത്തവണയും എയിംസ് ഇല്ല

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 1:36 pm

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തവണയും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റ്. തന്റെ ബജറ്റ് പ്രസംഗത്തില്‍ ഒരു തവണ പോലും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല. ഇത്തവണയും സംസ്ഥാനം ഏറെ പ്രതീക്ഷയോടെയിരുന്ന എയിംസ് ഇല്ല. പ്രത്യേകിച്ചും പദ്ധികളൊന്നുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി.

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. റെയിൽവെ, ദേശീയപാത വികസനത്തനും സഹായമില്ല. കഴിഞ്ഞ 10 വർ‌ഷമായി കേരളത്തിനായി ഒരു പുതിയ പദ്ധതിയും നടപ്പാക്കിയിട്ടില്ല. മാത്രമല്ല, ഇത്തവണ ആദ്യമായി കേരളത്തിൽ നിന്ന് ബിജെപിക്ക് എംപി ഉണ്ടായിട്ടും സംസ്ഥാനത്തിന് ഒരു ​ഗുണവുമുണ്ടായില്ല. കേരളത്തിന്റെ എയിംസ് പ്രതീക്ഷകളിൽ പോലുമുണ്ടാവില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പ്‌.

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്)ന്‌ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ഘട്ടത്തിലാണ്‌ കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങളും പ്രതികരണങ്ങളും പ്രതീക്ഷകളെ തകിടംമറിച്ചത്‌. വമ്പൻ പദ്ധതികളുടെ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കലാണ്‌. അതിൽ സംസ്ഥാനത്തെ എല്‍ഡിഎഫ് സർക്കാർ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷമാണ്‌ എയിംസിനെ മുൾമുനയിലാക്കുന്നത്‌. കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കർ ഏറ്റെടുത്ത്‌ സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തി എയിംസിനായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ വർഷങ്ങളായി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 40 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടിയും അന്തിമഘട്ടത്തിലാണ്‌.

അടുത്തിടെ പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിപ്പോഴും കേരളത്തെ തഴഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തിന്‌ മറുപടിയായി കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ കിനാലൂർ പരിഗണിച്ചത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലും അനുകൂല നിലപാടാണുണ്ടായതെന്ന്‌ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ്‌ സംസ്ഥാനത്ത് എയിംസ് പരിഗണനയിലില്ലെന്ന് കഴിഞ്ഞ കേന്ദ്രസർക്കാരിലെ കേന്ദ്ര കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പർവിൻ പവാർ അറിയിച്ചത്. കേരളത്തിൽ എയിംസ്‌ ഉണ്ടാവുമെന്നും അത്‌ കോഴിക്കോട്ട്‌ ആയിരിക്കില്ലെന്നും‌ കേന്ദ്രസഹമന്ത്രിയായ സുരേഷ്‌ ഗോപിയും പ്രതികരിച്ചിട്ടുണ്ട്‌.

കെഎസ്ഐഡിസിയുടെ കൈവശമുള്ള ഭൂമിക്കുപുറമെ താമരശേരി താലൂക്കിൽപ്പെട്ട കിനാലൂർ കാന്തലാട് വില്ലേജുകളിലെ 193 കുടുംബങ്ങളുടെയും ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെയും മസ്ജിദിന്റേതുമുൾപ്പെടെ 40.6802 ഹെക്ടറാണ്‌ രണ്ടംഘട്ടമായി ഏറ്റെടുത്തത്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിലാണ്‌ കോഴിക്കോട്ടുണ്ടാവില്ലെന്ന പ്രതികരണങ്ങൾ. പാലക്കാടും കാസർകോടും ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതായും പ്രചാരണമുണ്ടായി. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി വേണ്ടെന്നുവച്ച്‌ എയിംസ്‌ മറ്റൊരിടത്ത്‌ സാധ്യമാകുന്നത്‌ എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന സഖ്യകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ ബറ്റാണ് ഇന്ന് സഭയില്‍ അവതരിപ്പിച്ചത്,.ബിജെപിക്ക്‌ കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്ക് പൂർണ്ണായി വഴങ്ങി.

പ്രധാനസഖ്യകളായ നിതീഷ് കുമാറിന്റെ ബിഹാറും ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയ്ക്കും ബജറ്റിൽ വാരിക്കേരിയാണ് പദ്ധികളും ഫണ്ടുകളും നൽകിയത്. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകൾ നൽകി. ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജുകളും അനുവദിക്കും. ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി. 

സംസ്ഥാനത്തിന് സാമ്പത്തി ഇടനാഴി. റോഡ്, എക്‌സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ ധനസഹായം തുടങ്ങി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിച്ചു. ആന്ധ്രയിൽ മൂലധന നിക്ഷേപം കൂടും. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങൾക്കായ പ്രത്യേക പദ്ധതി തുടങ്ങിയവയും പ്രഖ്യാപിച്ചു. 

Eng­lish Summary:
Chi­ta­m­ma pol­i­cy towards Ker­ala again in Union Bud­get: No AIIMS this time either

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.