11 January 2026, Sunday

ക്രിസ്മസ്: സംഘപരിവാരങ്ങൾക്ക് വേട്ടക്കാലം

Janayugom Webdesk
January 3, 2026 3:34 am

‘താനായിരിക്കുന്ന മതവിഭാഗത്തിന് മറ്റുള്ളവരേക്കാൾ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുക. വിശ്വസിക്കുന്ന മതതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റുള്ളവർക്കെതിരെ വിദ്വേഷം വളർത്തുക. ഇത്തരം മാനസികാവസ്ഥയും സാമൂഹിക പ്രതിഭാസവുമാണ് വർഗീയത.’ ഇതൊരു പഴഞ്ചൻ നിർവചനമാകാം. വർത്തമാനകാലത്ത് അധികാരത്തിലേറാനും നിലനിർത്താനും താല്പര്യസംരക്ഷണത്തിനും മതങ്ങളുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായി വർഗീയത. ഇതിൽ ഒരു മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയും സ്വന്തം കൂട്ടായ്മയെ മാത്രം ശരിയായി കാണുന്ന മനോഭാവവും ഉൾച്ചേരുന്നു.
രാജ്യത്ത് ക്രിസ്മസ് സംഘപരിവാരങ്ങൾക്ക് വേട്ടക്കാലമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങളെ നിർബന്ധിത മതപരിവർത്തനമായി ചിത്രീകരിച്ച് സംഘ്പരിവാർ കാർമ്മികത്വത്തിൽ തീവ്ര വർഗീയ സംഘടനകൾ അക്രമങ്ങൾ അഴിച്ചുവിട്ടു. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ ഭാഷാ — മത ന്യൂനപക്ഷങ്ങളെ പ്രത്യേകം പരിഗണിച്ച് സംരക്ഷിക്കാൻ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 25 മുതൽ 28 വരെ മതപരമായ സ്വാതന്ത്ര്യവും അനുച്ഛേദം 29, 30 ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും മൗലികാവകാശമായി ഉറപ്പുനൽകുന്നു. അവകാശ സംരക്ഷണം ഉറപ്പാക്കിയിട്ടും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു.
ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആണെന്ന് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആവർത്തിക്കുന്നു. ഹിന്ദു രാഷ്ട്രമാണെന്നതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലെന്ന് കൊൽക്കത്തയിൽ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം അടിവരയിടുന്നു. സൂര്യൻ കിഴക്ക് ഉദിക്കുന്നു. ഇത് എന്നുമുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയില്ല. അതിനും നമുക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ് — മോഹൻ ഭാഗവത് വിശദീകരിക്കുന്നു.
ആരാധനാലയങ്ങൾ നിലകൊള്ളുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് രൂപഭേദം വന്നിരിക്കുന്നു. ഇപ്പോൾ പലപടികൾ കടന്ന്, ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം കൂടി വെല്ലുവിളിക്കപ്പെടുന്ന തരത്തിലേക്ക് രൂപപ്പെട്ടു. അപ്രഖ്യാപിതമായ ആസൂത്രണ സ്വഭാവവും ആക്രമണങ്ങൾക്കു പിന്നിൽ പ്രകടമാണ്.
ഇന്ത്യയിലെ മതപരമായ പല ആഘോഷങ്ങളും ഇതര മതസ്ഥരുടെ കൂടി പങ്കാളിത്തം കൊണ്ട് ഒരുമയുടെ സന്ദേശം നൽകുന്നതായിരുന്നു. അത്തരത്തിൽ ജനകീയമായ ആഘോഷമാണ് ക്രിസ്മസ്. വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങൾ തൊട്ട് ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കാറുണ്ട്.
ദൗർഭാഗ്യകരമെന്നു പറയട്ടെ, 2025ലെ ക്രിസ്മസ് രാജ്യത്ത് അനേകർക്ക് ആഘോഷിക്കാൻ കഴിയാതെവന്നു. ആഘോഷിച്ചവർ ഏറെ ഹൃദയ വേദനയോടെയും, പ്രതിഷേധത്തോടെയുമാണ് ക്രിസ്മസ് ദിനങ്ങൾ പിന്നിട്ടതും. ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ ഹിന്ദുമതമൗലികവാദികളുടെ അസഹിഷ്ണുത ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദുൻഗർപൂർ (രാജസ്ഥാൻ), പാലക്കാട് (കേരളം), ഹരിദ്വാർ, (ഉത്തരാഖണ്ഡ്), ഭുവനേശ്വർ (ഒഡിഷ), ഡൽഹി, ഗാസിയാബാദ്, ലഖ്നൗ (ഉത്തർപ്രദേശ്), റാ‌യ്‌പൂർ, (ഛത്തീസ്ഗഢ്), ജബൽപൂർ, ജാബുവ (മധ്യപ്രദേശ് ) എന്നിവിടങ്ങളിൽ ക്രിസ്മസുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾ അടിവരയിടുന്നു.
ക്രിസ്തീയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വഴിയോര കച്ചവടത്തിനു പോലും വിലക്കുണ്ടായി. ആഘോഷങ്ങളിൽ പങ്കെടുത്ത കുട്ടികൾ ആക്രമിക്കപ്പെടുകയും സ്കൂളുകളിൽ അക്രമികൾ അഴിഞ്ഞാടുകയും ചെയ്തു.
രാജസ്ഥാനിൽ നാഗൗറിലെ സെന്റ് സേവ്യേഴ്സ് സ്കൂളിൽ 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തിനിടെ, കുട്ടികളുടെ മുന്നിൽവച്ച് സ്കൂൾ ഡയറക്ടറെയും വനിതാ ജീവനക്കാരെയും മർദിച്ചു. സ്കൂൾ ഉപകരണങ്ങൾ അടിച്ചു തകർത്തു. സമീപത്ത് ക്രിസ്മസ് അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടയിലും സംഘ്പരിവാറുകാർ ആക്രമണം നടത്തി. കടയിലെ അലങ്കാര വസ്തുക്കൾക്ക് തീയിട്ടു. നാഗൗറിലെ സെന്റ് സേവ്യേഴ്സ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ, സംഘ്പരിവാർ പ്രവർത്തകർ നടത്തിയ ആക്രമണം വിദ്വേഷം നിറഞ്ഞ ആരാധനാ നിഷേധമാണ്.
ഛത്തീസ്ഗഢിൽ സർവ ഹിന്ദു സാമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ ഷോപ്പിങ് മാളിലെ അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും തകർത്തു. മതപരിവർത്തനമാരോപിച്ച് ഈ സംഘടന ‘ഛത്തീസ്ഗഢ് ബന്ദ്’ പ്രഖ്യാപിച്ചിരുന്നു.
അസമിൽ ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങളാണ് ജയ്ശ്രീറാം വിളിച്ചെത്തിയ സംഘ്പരിവാർ സംഘം തീവച്ച് നശിപ്പിച്ചത്. വിഎച്ച്‌പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേഖ, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, ബജറം‌ഗ്‌ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാർ തുടങ്ങിയ നേതാക്കളാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപക അക്രമങ്ങളുണ്ടായി.
യുപിയിലെ ബറേലി കന്റോൺമെന്റ് ഏരിയയിലെ പള്ളിക്ക് മുന്നിൽ ക്രിസ്മസ് ആഘോഷത്തിനിടെ ബജറംഗ്‌ദള്‍, വിഎച്ച്പി പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനമുണ്ടാക്കി. പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. ക്രിസ്മസ് ദിനത്തിൽ അവധി റദ്ദാക്കിയാണ് ആദിത്യനാഥ് സർക്കാർ വിദ്വേഷ കാമ്പയിന് നേതൃത്വം നൽകിയത്. ഒഡിഷയിൽ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വിൽക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ സംഘ്പരിവാർ സംഘം ഭീഷണിപ്പെടുത്തി. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു ഭീഷണി.
ഡൽഹി ലജ്പത് നഗർ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പി അണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്‌ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി.
ഇതേ സംഭവങ്ങളുടെ തുടർച്ച കേരളത്തിലുമുണ്ടായി. പാലക്കാട് പുതുശേരി സുരഭി നഗറിൽ കുട്ടികളടങ്ങുന്ന കരോൾ സംഘമാണ് സംഘ്പരിവാർ ആക്രമണത്തിനിരയായത്. കരോൾ സംഘത്തിന്റെ ബാൻഡ് സെറ്റും മറ്റു സാധനങ്ങളുമാണ് നശിപ്പിച്ചത്. പത്തും പതിനഞ്ചും വയസായ കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.
യുപി മുതൽ കേരളം വരെ നടന്ന അക്രമങ്ങൾ പരിശോധിച്ചാൽ, എല്ലാ സംഭവങ്ങൾക്കും സമാനസ്വഭാവമുണ്ട് എന്നു കാണാം. എല്ലായിടത്തും ഒരേതരത്തിലുള്ള ആക്രോശങ്ങളും ആക്രമണങ്ങളുമാണുണ്ടായത് എന്നതിൽ നിന്നുതന്നെ, ഇതിനുപുറകിൽ സംഘടിത വർഗീയ അജണ്ട പ്രവർത്തിക്കുന്നു എന്ന് വ്യക്തമാണ്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2024ൽ ക്രിസ്ത്യാനികൾക്കെതിരെ 834 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം ശരാശരി 69.5 സംഭവങ്ങൾ രാജ്യത്ത് ക്രിസ്ത്യൻ മതാനുയായികൾക്ക് നേരിടേണ്ടിവരുന്നു. 2025 നവംബർ വരെ 706 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015ൽ 179 അതിക്രമങ്ങളാണുണ്ടായത്. എണ്ണം കുറയുന്നതിന് പകരം ക്രമാതീതമായി വർധിച്ചു എന്നാണ് കണക്കുകൾ അടിവരയിടുന്നത്. നടപടിയെടുക്കേണ്ട ഭരണകൂട സംവിധാനങ്ങൾ കുറ്റകരമായ മൗനത്തിലാണ്. അക്രമികൾ ഭരണകൂടത്തിന്റെ സ്വന്തക്കാരാണ്. സംഘ്പരിവാർ സംഘടനകളും ബിജെപിയും ഉൾപ്പെടെ അതിക്രമത്തിന് ഒത്താശ നൽകുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസ് നിസംഗതയോടെ കേവലം കാഴ്ചക്കാരായി നിലകൊള്ളുന്നു.
രാജ്യമാകെ സംഘ്പരിവാർ അതിക്രമം അരങ്ങേറുമ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആരാധനയുടെ ഭാഗമായി ഡൽഹിയിലെ റിഡംപ്ഷന്‍ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയിൽ പങ്കെടുത്തു. സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ച ശുശ്രൂഷയെക്കുറിച്ച് സൂചിപ്പിച്ച്, എന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സൽസ്വഭാവവും പ്രചോദിപ്പിക്കട്ടെ എന്നും എക്സിൽ കുറിച്ചു. ഈ പോസ്റ്റിനോട് ജനം പ്രതികരിച്ചത്, രാജ്യത്ത് അരങ്ങേറിയ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ അടങ്ങിയ വീഡിയോകളും ഫോട്ടോകളും കമന്റായി പോസ്റ്റു ചെയ്താണ്.
ബഹുസ്വര ഇന്ത്യക്ക് വെല്ലുവിളിയായ സംഭവങ്ങൾക്കുനേരെ ശക്തമായ നടപടിയെടുക്കാൻ ഭരണഘടനയിൽ തൊട്ട് അധികാരത്തിലേറിയ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റപ്പെടാത്തിടത്തോളം ഇത്തരം ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.