5 December 2025, Friday

കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു; ഫോസിൽ ഇന്ധന പരിവര്‍ത്തനത്തിന് കരാറില്ല

Janayugom Webdesk
ബെലം
November 23, 2025 9:51 pm

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം ഒഴിവാക്കി യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി30) അന്തിമ കരാര്‍. നിശ്ചിത സമയത്തിനപ്പുറം നീണ്ടുനിന്ന ചര്‍ച്ചകളിലും ഫോസില്‍ ഇന്ധന വിഷയത്തില്‍ സമവായത്തിലെത്താന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചില്ല. ബ്രസീലിലെ ബെലമില്‍ നടന്ന ഉച്ചകോടി ഇന്നലെ സമാപിച്ചു. “ആഗോള വിപ്ലവം: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള സമാഹരണത്തിൽ മാനവികതയെ ഒന്നിപ്പിക്കൽ” എന്ന തലക്കെട്ടിലായിരുന്നു സിഒപി30 അന്തിമ കരാര്‍. 

വനനശീകരണം നിർത്തുന്നതിനും ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവര്‍ത്തനത്തിനും റോഡ്‌മാപ്പുകൾ സൃഷ്ടിക്കുമെന്ന് മാത്രമാണ് അവസാന പ്ലീനറി സെഷനിൽ സിഒപി30 പ്രസിഡന്റ് ആൻഡ്രെ കൊറിയ ഡോ ലാഗോ പറഞ്ഞത്. ഫോസിൽ ഇന്ധനം ഉല്പാദിപ്പിക്കുന്ന, ഉപയോഗിക്കുന്ന രാജ്യങ്ങൾ, വ്യവസായികള്‍, തൊഴിലാളികൾ, അക്കാദമിക് വിദഗ്ധർ, സിവിൽ സമൂഹം എന്നിവരുടെ പങ്കാളിത്തം റോഡ്മാപ്പുകളുടെ രൂപീകരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ലാഗോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സിഒപി30ല്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കൂടാതെ രാജ്യങ്ങൾ നിർദ്ദേശങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നും വ്യക്തമല്ല. 

80ലധികം രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നേരത്തെ ഫോസിൽ ഇന്ധന ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനും ആഗോള ഫോസിൽ ഇന്ധന രൂപരേഖ സൃഷ്ടിക്കാനും ആവശ്യപ്പെട്ടിരുന്നു.‘ഗ്ലോബൽ മ്യൂട്ടിറോ’ എന്ന തലക്കെട്ടോടെ, കൊളംബിയയും മറ്റ് രാജ്യങ്ങളും മുന്നോട്ടുവച്ച ഫോസിൽ ഇന്ധനത്തെക്കുറിച്ച് ഒരു പരാമർശവും അവസാന വാചകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സമ്പന്ന രാജ്യങ്ങൾ കൂടുതൽ കർശനമായ കാലാവസ്ഥാ ധനകാര്യ ബാധ്യതകൾ അംഗീകരിച്ചില്ല. വികസ്വര രാജ്യങ്ങള്‍ കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് ധനസഹായം നൽകുന്നതിന് വിശ്വസനീയമായ ഗ്യാരണ്ടികളില്ലാതെ ഫോസിൽ ഇന്ധന ഘട്ടം ഘട്ടമായുള്ള ഒഴിവാക്കൽ പദ്ധതി അംഗീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ അന്തിമ വാചകത്തിൽ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കാത്തതിനാൽ കരാറിനെതിരെ പല കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയരുന്നുണ്ട്. 

കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി 2035 ഓടെ പ്രതിവർഷം കുറഞ്ഞത് 1.3 ട്രില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള കരാറില്‍ പ്രതിനിധികള്‍ ഒപ്പുവച്ചു. 2035ഓടെ ആരോഗ്യ സംവിധാനങ്ങളിലെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി അഡാപ്റ്റേഷൻ ഫണ്ടിലേക്ക് 135 മില്യൺ ഡോളറിന്റെ പുതിയ പദ്ധതികളും ബെലെം ഹെൽത്ത് ആക്ഷന്‍ പ്ലാനിനായി 300 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചു. ഇത് അസർബൈജാനിലെ ബാക്കുവിൽ നടന്ന ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്ന അഡാപ്റ്റേഷന്‍ ഫണ്ടിന്റെ മൂന്നിരട്ടിയാണ്. 

പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനായി ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്ററിന്റെയും മിഷൻ 1.5 ഡിഗ്രി സെല്‍ഷ്യസ് സംരംഭത്തിന്റെയും രൂപീകരണത്തിനും പ്രതിനിധികള്‍ അംഗീകാരം നല്‍കി. 1992ലെ റിയോ ഭൗമ ഉച്ചകോടിയിൽ വികസിത സമ്പദ്‍വ്യവസ്ഥകള്‍ നല്‍കിയ വാഗ്‍ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വികസ്വര രാജ്യങ്ങൾ ചൂണ്ടിക്കാട്ടിയതിനാല്‍, ധനകാര്യ വിതരണത്തിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫോസിൽ ഇന്ധന പരിവർത്തന പാതകളെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ആഗോള കാലാവസ്ഥാ ബഹുമുഖത്വത്തിലെ ഒരു മാറ്റമാണ് സാമ്പത്തിക മുന്നേറ്റം അടയാളപ്പെടുത്തുന്നതെന്ന് കാലാവസ്ഥാ നയ വിദഗ്ധർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.