18 January 2026, Sunday

ഡെറാഡൂണിൽ മേഘവിസ്‌ഫോടനം; വ്യാപക നാശനഷ്ടം, രണ്ടുപേരെ കാണാതായി

Janayugom Webdesk
ഡെറാഡൂൺ
September 16, 2025 10:44 am

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടം. ഡെറാഡൂണിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകളും കാറുകളും കടകളും ഒലിച്ചുപോയി. മേഘവിസ്ഫോടനത്തിൽ രണ്ടുപേരെ കാണാതായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
രാത്രി വൈകിയുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെ ദുരന്തബാധിത മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

സംഭവം അറിഞ്ഞ ഉടൻ തന്നെ ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുംകും ജോഷി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, പി ഡബ്ല്യു ഡി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ബുൾഡോസറുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മേഘവിസ്ഫോടനവും കണക്കിലെടുത്ത് ഡെറാഡൂണിലെ 1 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സമയോചിതമായ ഇടപെടലുകൾ കാരണം വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. അതേസമയം, ഹിമാചൽ പ്രദേശിലും കനത്ത മഴ മണ്ണിടിച്ചിലിന് കാരണമായി. മാണ്ഡിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.