
ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 40 മരണം. 120 പേര്‍ക്ക് പരിക്കേറ്റു. 120 പേരെ രക്ഷപ്പെടുത്തി , ഇതില്‍ 38 പേരുടെ നില ഗുരുതരമാണ്. നിരവധിപേരെ കാണാതായി. മരിച്ചവരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഉള്‍പ്പെടുന്നു. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മച്ചൈൽ മാതാ ചണ്ഡി ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുന്നവരും പ്രളയത്തിലകപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ദുരന്തം സംഭവിച്ചത്. മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള പാതയില്‍ വാഹന ഗതാഗതയോഗ്യമായ അവസാന സ്ഥലമാണ് ചോസിതി. ഇവിടെ തമ്പടിച്ചിരുന്ന തീര്‍ത്ഥാടകരാണ് മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്.
ഇടുങ്ങിയ താഴ്‌വരയിലൂടെ വെള്ളവും പാറകളും അവശിഷ്ടങ്ങളും അതിവേഗത്തില്‍ ഒഴുകിയെത്തി. പ്രദേശത്തെ നിരവധി താല്‍ക്കാലിക ടെന്റുകളും സാമൂഹിക അടുക്കളയും സുരക്ഷാ ഔട്ട്പോസ്റ്റും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ദുരന്തത്തെത്തുടര്‍ന്ന് മച്ചൈൽ മാതാ യാത്ര അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുകയും ചെയ്യുന്നതോടെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.
10 ദിവസം മുമ്പ് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ധാരാലി ഗ്രാമത്തിലും മിന്നല്‍ പ്രളയമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.