
ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് പലരും അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേഘവിസ്ഫോടനത്തെത്തുടർന്ന് അവശിഷ്ടങ്ങൾ ഒഴുകിയെത്തുന്നത് നിരവധി പ്രദേശങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ആളുകൾ ഒറ്റപ്പെടുന്നതിന് കാരണമാകുകയും ചെയ്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്തതും തുടർച്ചയായതുമായ മഴ മൂലം ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അടിക്കടി മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്നുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജമ്മു മേഖലയിലെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു. ഹിമാചൽ പ്രദേശിൽ വ്യാഴാഴ്ച വൈകുന്നേരം വരെ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 524 റോഡുകൾ തടസ്സപ്പെട്ടു, 1,230 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകൾ തകരാറിലായി, 416 ജലവിതരണ പദ്ധതികൾ പ്രവർത്തനരഹിതമായി.
അതേസമയം, ജമ്മു, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ സിവിൽ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം, ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതിനും വൈദ്യസഹായവും ഭക്ഷണവും നൽകുന്നതിനുമായി 12 ഹെലികോപ്റ്ററുകൾ ഉൾപ്പെടുന്ന വിപുലമായ മാനുഷിക സഹായ, ദുരന്ത നിവാരണ (HADR) പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സൈന്യം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.