28 February 2026, Saturday

Related news

February 28, 2026
February 25, 2026
January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025

കെജ്രിവാളിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു; കേന്ദ്ര സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് ലഭിച്ച തിരിച്ചടിയാണ് കോടതി വിധി

വിഷയത്തില്‍ ദുഷ്ടലാക്കോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ഈ തിരിച്ചടി ബിജെപിയെ സഹായിച്ച കോണ്‍ഗ്രസിനും തിരിച്ചടിയായെന്നും മുഖ്യമന്ത്രി 
Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2026 12:21 pm

ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായി അരിവിന്ദ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .എതിരാളികളെ കള്ളക്കേസിലുള്‍പ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് ലഭിച്ച തിരിച്ചടിയാണ് ഈ കോടതി വിധിയെന്ന് പിണറായി പ്രതികരിച്ചു. വിഷയത്തില്‍ ദുഷ്ടലാക്കോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ഈ തിരിച്ചടി ബിജെപിയെ സഹായിച്ച കോണ്‍ഗ്രസിനും തിരിച്ചടിയായെന്നും മുഖ്യമന്ത്രി പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

ഡല്‍ഹിയിലെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും കൂട്ടുകക്ഷിയായി നിലകൊണ്ടെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. കെജ്രിവാളിന് അനുകൂലമായ കോടതി വിധിയിലൂടെ ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെയാണ് ഫലത്തില്‍ കോടതി ചോദ്യം ചെയ്തത്. തെളിവില്ലാതെ പ്രതിപട്ടികയില്‍ ചേര്‍ത്ത സിബിഐയ്‌ക്കെതിരെ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി ഗൂഢാലോചന നടത്തി ഡല്‍ഹിയില്‍ ജനഹിതം അട്ടിമറിച്ചാണ് ഭരണം ആദ്മിയില്‍ നിന്നും നേടിയെടുത്തതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി, കെജ്രിവാളിനെതിരെ ആദ്യം ചരട് വലിച്ചത് കോണ്‍ഗ്രസാണെന്ന് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികളാണ് തുടക്കത്തില്‍ ബിജെപിക്ക് സഹായകരമായത്.ഇത് ആയുധമാക്കി ഗവര്‍ണര്‍ ആം ആദ്മി സര്‍ക്കാരിനെ വേട്ടയാടി.

ബിജെപിയുടെ മെഗാഫോണായി മാറിയ കോണ്‍ഗ്രസ് ഡല്‍ഹിയിലെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു.കെജ്രിവാളിനേയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞദിവസംഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജ് ജിതേന്ദര്‍ സിങ് വിധി പുറപ്പെടുവിച്ചിരുന്നു. കേസില്‍ സിബിഐക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്റെ കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിധി.കേസിലെ 23 പേരെയും പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. വിചാരണ ഇവര്‍ക്ക് നേരിടേണ്ടി വരില്ല. പ്രതികള്‍ക്കെതിരായി ഒരു കേസ് പോലും സമര്‍പ്പിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.അതേസമയം, കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കേസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ആഷയും കെട്ടിച്ചമച്ചതാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.