
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിൻമേലുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. 17 വകുപ്പുകൾ പൂർണമായി ശുപാർശ നടപ്പിലാക്കി. 220 ശുപാർശകളിലും ഉപ ശുപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴ് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതത് വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മിഷൻ സമർപ്പിച്ച 284 ശുപാർശകളും 45 ഉപ ശുപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്. നിലവിലെ നിയമങ്ങൾക്ക് വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തികരിച്ചതായി മുഖ്യമന്ത്രി വിലയിരുത്തി. മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ നിർദേശിച്ചു.
നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.