
ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയർ ഫാക്ടറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കയർ ഫാക്ടറി തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സൂചന പണിമുടക്കും മാർച്ചും ധർണയും സംഘടിപ്പിച്ചു. ചേർത്തല തിരുവിഴയ്ക്ക് സമീപം ഷിപ്പേഴ്സ് കൗൺസിൽ ഓഫീസിനു മുന്നിൽ നടന്ന ധർണ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കയർമേഖലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം നേടിയെടുക്കാൻ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എല്ലാ പ്രമുഖ തൊഴിലാളി യൂണിയനുകളും സമരത്തിലുണ്ട്. കൂടാതെ ചെറുകിട ഉടമകളുടെ സംഘടനകൾ, സഹകരണ സംഘങ്ങൾ, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരെയെല്ലാം ചേർത്തുനിർത്തി പ്രക്ഷോഭം വിപുലീകരിക്കുമെന്നും ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.
കാലാവധി അവസാനിച്ച സേവന‑വേതന വ്യവസ്ഥകൾ പുതുക്കുക, മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക, സിഐആർസി തീരുമാനപ്രകാരമുള്ള അവകാശാനുകൂല്യങ്ങൾ നൽകാത്ത ഉടമകളെ പ്രോസിക്യൂട്ട് ചെയ്യുക, തൊഴിലാളികളെ ഇഎസ്ഐ, പിഎഫ് പദ്ധതികളിൽ ഉൾപ്പെടുത്തുക, കുടിശിക തുക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കയർ മേഖലയിൽ 500 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. സംയുക്ത സമരസമിതി ചെയർമാൻ എ കെ രാജൻ അധ്യക്ഷനായി. ജനറൽ കൺവീനർ പി വി സത്യനേശൻ സ്വാഗതം പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ആശാമോൾ, പി ഡി ശ്രീനിവാസൻ, എൻ പി കമലാധരൻ, എസ് പ്രകാശൻ, എൻ എസ് ശിവപ്രസാദ്, പി വി സന്തോഷ്, കെ എസ് വാസവൻ, കെ പി പുഷ്ക്കരൻ, സലിം ബാബു, സി എസ് രമേശൻ, എസ് രാജേന്ദ്രൻ, എം ഡി സുധാകരൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.