
കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പ്പന കേരളത്തിൽ പൂർണമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചിൽ പ്രശ്നങ്ങളുണ്ടെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഈ നടപടി. സംസ്ഥാനത്ത് ഈ ബാച്ചിലുള്ള മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എങ്കിലും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപനയും നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്ന് വിൽക്കുന്നത്. എല്ലാ വിതരണ കേന്ദ്രങ്ങളിലും മെഡിക്കൽ സ്റ്റോറുകളിലും സിറപ്പ് വിൽക്കുന്നത് നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനകൾ നടക്കുന്നുണ്ട്. കോൾഡ്രിഫ് സിറപ്പിന്റെയും മറ്റ് ചുമ മരുന്നുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തിൽ ചുമ മരുന്നുകൾ നിർമ്മിക്കുന്ന അഞ്ച് കമ്പനികളിലെ സാമ്പിളുകളും പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സെൻട്രൽ ഡി ജി എച്ച് എസിന്റെ നിർദേശപ്രകാരം, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമ സിറപ്പ് നൽകരുത്. അഥവാ അങ്ങനെയൊരു കുറിപ്പടി വന്നാലും മെഡിക്കൽ സ്റ്റോറുകൾ ചുമ സിറപ്പ് നൽകരുത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.