കോഴിക്കോട്- തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് ബൈപാസ് റൈഡർ വരുന്നു. ഈ മാസം തന്നെ ഇത്തരത്തിലുള്ള നൂറ് ബസ്സുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച സൗകര്യങ്ങളോടുകൂടിയ ഡീലക്സ്, സൂപ്പർ ഡീലക്സ്ബസ്സുകളുടെ നിർമ്മാണം വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്.
എടപ്പാൾ, പാപ്പനംകോട്, ആലുവ, മാവേലിക്കര, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും ബൈപാസ് റൈഡർ ബസ് നിർമ്മാണം നടക്കുന്നത്. ദേശീയ- സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കിൽ പെടാതെ യാത്രക്കാരെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് പുതിയ സർവീസുകളുമായി കെഎസ്ആർടിസി രംഗത്തെത്തുന്നത്. നിലവിലെ സൂപ്പർക്ലാസ് എടപ്പാള്‍ കെഎസ്ആര്‍ടിസി സർവീസ് ബൈപാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും.
ട്രെയിൻയാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപ്പാസ് റൈഡർ സർവീസ് നടത്തുക. നിലവിൽ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ബൈപ്പാസ് പാതകൾ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും. റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടി പുതിയ കോടതി ജഗ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർസ്റ്റേഷനുകളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാനാണ് തീരുമാനം. ബൈപാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപാസ് റൈഡർ യാത്രക്കാർക്കായി അവർ എത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കും. ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. എടപ്പാൾ റീജനൽ വർക്ക്ഷോപ്പിൽ ഇതിനകം അതിവേഗ ബൈപ്പാസ് റൈഡറിനായി പതിനേഴോളം ബസുകൾ തയ്യാറായി കഴിഞ്ഞു.
ENGLISH SUMMARY:Coming up is the KSRTC Bypass Rider
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.