പകുതി വിലക്ക് സ്കൂട്ടർ പദ്ധതിയിൽ പണം അടച്ച് കബളിപ്പിക്കപ്പെട്ടവരുടെ പരാതികളേറുന്നു. ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, തഴക്കര, തെക്കേക്കര എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളും മാവേലിക്കര നഗരസഭാ പ്രദേശവും ഉൾപ്പെട്ടതാണ് മാവേലിക്കര സീഡ് സൊസൈറ്റി. പുറത്ത് പറയാൻ മടിച്ചിരുന്നവർ പലരും പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി എത്തിതുടങ്ങി. മാന്നാർ, ചെന്നിത്തല എന്നിവിടങ്ങളിലായി 105 പേരാണ് പാതി വിലക്ക് സ്കൂട്ടർ പദ്ധതിയിൽ പണമടച്ചത്. ഹോണ്ട, ടി വി എസ്, യമഹ, സുസുക്കി തുടങ്ങിയ കമ്പനികളുടെ സ്കൂട്ടറുകളാണ് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. 56000, 6000 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് തുകകൾ അടച്ചിട്ടുള്ളത്. പകുതി വിലക്ക് തയ്യൽ മെഷീൻ പദ്ധതിയിൽ പണമടച്ചവരിൽ മോട്ടോർ കൊണ്ട് പ്രവർത്തിക്കുന്ന തയ്യൽ മെഷീൻ വിതരണം നടത്തിയെങ്കിലും സാധാരണ തയ്യൽ മെഷീനായി 3800 രൂപ വീതം അടച്ചവർക്ക് ഇതുവരെ നൽകിയിട്ടില്ല.
പകുതി വില പദ്ധതിയിലേക്ക് അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ഉപഭോക്താക്കൾ പണം അടച്ചത്. ടൂവിലറിന്റെ അൻപത് ശതമാനം ഗുണഭോക്തൃ വിഹിതം ഒന്നാം കക്ഷിയുടെ പ്രൊഫഷണൽ സർവ്വീസസ് ഇന്നവേഷൻസിന്റെ എച്ച് ഡി എഫ് സി ബാങ്ക് ഇയ്യാട്ടിൽമുക്ക് ബ്രാഞ്ചിലെ50200077901685 എന്ന അക്കൗണ്ടിലേക്ക് ഓരോരുത്തരും നേരിട്ടാണ് അയച്ചു കൊടുത്തത്. തയ്യൽ മെഷീനായി സീഡ്സൊസൈറ്റി മുഖേന ഒന്നാം കക്ഷിയുടെ നിർവ്വഹണ ഏജൻസിയായ സോഷ്യൽ ബീവഞ്ചേഴ്സിന്റെ ഇതേ ബാങ്ക് ശാഖയിലെ 99998129383581 എന്ന അക്കൗണ്ടിലേക്കുമാണ് അടച്ചത്. പകുതി വിലയ്ക്ക് സ്കൂട്ടർ പദ്ധതിയിലും തയ്യൽ മെഷീൻ പദ്ധതിയിലും തുകയടച്ച് കബളിക്കപ്പെട്ടതിനെ തുടർന്ന് മാവേലിക്കര സീഡ് സൊസൈറ്റി ഭാരവാഹികൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നൽകി. എൻ ജി ഒ കോൺഫെഡറേഷൻ ദേശീയ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ എന്നിവരെ പ്രതി ചേർത്താണ് പരാതി നൽകിയത്.
സ്കൂട്ടർ, തയ്യൽമെഷീൻ എന്നിവയ്ക്കായി പണമടച്ച 113 വനിതകളാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഓരോരുത്തരെയും വിളിച്ച് മൊഴികൾ രേഖപ്പെടുത്താമെന്നാണ് പൊലീസ് അറിയിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. ഇടുക്കി തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ, സ്പിയാർഡ്സ് ചെയർപേഴ്സൺ ഷീബാസുരേഷ്, സെക്രട്ടറി സുമ അനിൽകുമാർ, വൈസ് ചെയർപേഴ്സൺ ഇന്ദിര പി. നായർ, എന്നിവരെ യഥാക്രമം ഒന്നുമുതൽ നാലു വരെ എതിർ കക്ഷികളാക്കിയാണ് മാന്നാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കു പരാതി നൽകിയിരിക്കുന്നത്. വാഗ്ദാനം ചെയ്തു നാളുകൾക്കു ശേഷം പലതവണ തീയതികൾ മാറ്റിപ്പറഞ്ഞുവെങ്കിലും ഇതുവരെ പദ്ധതികൾ പൂർത്തീകരിക്കാനായിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാന്നാറിൽ പരാതിയുമായെത്തിയ വനിതകളോട് തപാലിൽ അയക്കുവാനും, മാവേലിക്കരയിൽ കൂട്ടപരാതിയുമായി എത്തിയവരോട് വെവ്വേറെ നൽകുവാനും ആവശ്യപ്പെട്ടതായുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.