
തദ്ദേശ സമിതികളിൽ ഉയർന്ന പദവികളിലിരുന്ന നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത് കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ഗ്രാമ പഞ്ചായത്ത് തലം മുതലുള്ള കലഹം തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്.
നേതൃത്വത്തിന്റെ മുഖ്യ ജോലി പലവിധ ഉറപ്പുകൾ നൽകി അനുനയിപ്പിച്ച് വിമതരെ മെരുക്കലായതിനാലും തർക്കം രൂക്ഷമായ പലയിടങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കിറങ്ങാനും നേതാക്കൾക്കും അണികൾക്കും കഴിഞ്ഞിട്ടില്ല. 10 വർഷമായി കയ്യിലില്ലാത്ത കൊച്ചി കോർപ്പറേഷനും കയ്യിലുള്ള ജില്ലാ പഞ്ചായത്തു പോലും തിരിച്ചു പിടിക്കാനോ നിലനിർത്താനോ കഴിയുമെന്ന ഒരു വിശ്വാസവും അണികൾക്കില്ല.
കൊച്ചി കോർപ്പറഷനും ജില്ലാ പഞ്ചായത്തും കഴിഞ്ഞാൽ ആലുവ നഗരസഭയിലാണ് ഏറ്റവും വലിയ തിരിച്ചടി. ഇവിടെ പാർട്ടി വിട്ടവർ സ്വതന്ത്ര മുന്നണി തന്നെ രൂപവത്കരിച്ചാണ് കോൺഗ്രസിനെ നേരിടുന്നത്. മുൻ മുനിസിപ്പൽ ചെയർ പേഴ്സനും മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായ ലിസി ഏബ്രഹാം, ന്യൂനപക്ഷ വിഭാഗം ജില്ലാ ജന. സെക്രട്ടറിയും മണ്ഡലം ഭാരവാഹിയുമായ സാബു പരിയാരത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും ഐഎൻടിയുസി ജില്ലാ സെക്രട്ടറിയുമായ സീന ബഷീർ തുടങ്ങി ഏഴുപേർ സ്ഥാനങ്ങൾ രാജിവച്ച് റിബലുകളായി രംഗത്തുണ്ട്.
തുടർച്ചയായി നഗരസഭാംഗമായ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ലത്തീഫ് പൂഴിത്തുറ വിമത ഭീഷണിയെ തുടർന്ന് തോൽവി ഉറപ്പായതോടെ കളം വിട്ടതും ആലുവയിൽ കോൺഗ്രസിന് ക്ഷീണമായി. ആലുവ നഗരസഭയും ശ്രീനാരായണ ഗുരുവിനാൽ സ്ഥാപിതമായ അദ്വൈതാശ്രമവും തമ്മിൽ അടുത്ത കാലത്തുണ്ടായ ഏറ്റുമുട്ടൽ വലിയ ഒച്ചപ്പാടിനിടയാക്കിയ സംഭവമായിരുന്നു. വർക്കല ശിവഗിരി മഠം അധികൃതർ വരെ നഗരസഭയ്ക്കെതിരെ വിഷത്തിലിടപെട്ടു. ഇതിന്റെ ചൊരുക്ക് മൂലമാണെന്ന് പറയപ്പെടുന്നു.
26 വാർഡുകളുള്ള ആലുവ മുനിസിപ്പാലിറ്റിയിൽ ഈഴവ വിഭാഗത്തിനായി ഒരു സീറ്റ് മാത്രമേ മാറ്റിവച്ചുള്ളൂ. ഇതിൽ ശ്രീനാരായണീയർക്ക് കടുത്ത എതിർപ്പുണ്ട്. ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും അടിമുതൽ മുടിവരെയുള്ള എല്ലാ തദ്ദേശ സമിതികളിലും കോൺഗ്രസിൽ കൂടിയും കുറഞ്ഞും പ്രശ്നങ്ങളുണ്ട്.
അവഗണിച്ചതിന്റെ, ഇഷ്ടക്കാർക്കായി നേതാക്കളുടെ പുറം വാതിൽ ഇടപെടലിന്റെ, പ്രവർത്തനം തുടങ്ങി ഇടയ്ക്കു വച്ച് ലിസ്റ്റിൽ നിന്ന് പുറത്തായതിന്റെ, ബിജെപിയുമായുള്ള രഹസ്യ ബാന്ധവത്തിന്റെ-അങ്ങനെയങ്ങനെ വിവിധ പ്രശ്നങ്ങളുടെ പേരിൽ.
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിൽ വട്ടമിടഞ്ഞ 10 ലേറെ നേതാക്കളെ, പ്രതിപക്ഷ നേതാവ് നേരിട്ടെത്തി ഡിസിസി അംഗത്വം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹിത്വം തുടങ്ങിയ തസ്തികകൾ വാഗ്ദാനം ചെയ്താണ് മെരുക്കിയത്. വിമതശല്യം മൂലം കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടമായ പഞ്ചായത്താണ് ചോറ്റാനിക്കര. ജില്ലയിൽ പലയിടത്തും യുഡിഎഫ് എന്നാൽ കോൺഗ്രസാണ്. അതിന്റെ പേരിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ റിബലുകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.