വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവർ അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മരണത്തിന് മുമ്പ് വിജയന്‍ എഴുതിയ കത്തുകളില്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇതിനു പിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. കൽപ്പറ്റയിലെ ഡിസിസി ഓഫീസിൽ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫിസ് രേഖകളും കണക്കും മിനുട്സും ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയിൽ നിന്ന് എൻഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വ്യാഴം മുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ് എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷകസംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ് കേസിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.