13 February 2026, Friday

Related news

February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026

ബീഹാറില്‍ കോണ്‍ഗ്രസിന് അര്‍ഹതയ്ക്കുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് ചോദിച്ചു വാങ്ങിയത് തന്ത്രപരമായ തെറ്റെന്ന് താരിഖ് അന്‍വര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2025 12:43 pm

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകള്‍ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസ് തന്ത്രപരമായ തെറ്റ് ചെയ്തുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ താരിഖ് അന്‍വര്‍.ഈ തോല്‍വിയെ പാര്‍ട്ടി കൃത്യമായ രീതിയില്‍ വിലയിരുത്തണമെന്നും ആത്മപരിശോധന നടത്തണമെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കതിഹാറില്‍ നിന്നുള്ള എംപി കൂടിയായ താരിഖ് അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയിച്ചതാകട്ടെ വെറും ആറ് സീറ്റുകളിലും. മത്സരിച്ച സീറ്റുകളുടെ പത്തിലൊന്നില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയം കണ്ടെത്താന്‍ സാധിച്ചത്. വാത്മീകി നഗര്‍, ചന്‍പാടിയ, ഫോര്‍ബെസ്ഗഞ്ച്, അരാരിയ, കിഷന്‍ഗഞ്ച്, മനിഹാരി എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.ശക്തമായ സംഘടനാ കെട്ടുറപ്പില്ലാത്തതാണ് ബീഹാറില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്ന് താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ത്രീകളുടെ എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു.

ഇത് തടയാനോ ഇതിനെതിരെ നടപടികളെടുക്കാനോ ഒന്നും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചില്ല.ഇക്കാരണം കൊണ്ടുതന്നെ വലിയൊരു ശതമാനം സ്ത്രീ വോട്ടുകളും എന്‍ഡിഎയുടെ പെട്ടിയിലെത്തി. അവരുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഇതായിരുന്നു. തീര്‍ച്ചയായും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹുമാണ് കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം,താരിഖ് അന്‍വര്‍ പറഞ്ഞു.സീറ്റ് വീഭജനത്തിലും സഖ്യത്തിനുള്ളില്‍ പൊരുത്തക്കേടുകളുണ്ടായതും തോല്‍വിക്ക് കാരണമായെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

സഖ്യത്തിനുള്ളിലെ ഏകോപനം അത്രകണ്ട് മികച്ചതായിരുന്നില്ല. മഹാഗഡ്ബന്ധനിലെ എല്ലാ പാര്‍ട്ടികളും ഇതിന് ഉത്തരവാദികളാണ്. ഞങ്ങളുടെ പ്രചരണവും അത്രകണ്ട് മികച്ചതായിരുന്നില്ല.50ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് ഒരിക്കലും ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു. ഞങ്ങളുടെ സംഘടനാ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്, അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ വര്‍ക്കിങ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് തന്റെ ആശങ്കകള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.