പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുപ്പതോളം എംഎല്‍എമാരുമായി ആശയ വിനിമയംനടത്തിയെന്ന വാദവുമായി കോണ്‍ഗ്രസ്.പഞ്ചാബിലെ നേതാക്കളാണ് രംഗത്ത് എത്തിയിരിക്കുന്നത്.ഇതിന് പിന്നാലെ എഎപി.ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചുചേര്‍ത്തു. ചൊവ്വാഴ്ചയാണ് യോഗം. നിലവില്‍ എഎപിയ്ക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്.
മുപ്പതിലധികം എഎപി എംഎല്‍എമാര്‍ ഒരുകൊല്ലത്തോളമായി കോണ്‍ഗ്രസുമായി സമ്പര്‍ക്കത്തിലുണ്ടെന്നും അവര്‍ പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പര്‍താപ് സിങ് ബാജ്‌വ പറഞ്ഞു. നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആസന്നമായിരിക്കുകയാണ്. തലസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം, ഭഗവന്ത് മാനെ മാറ്റാന്‍ താല്‍പര്യപ്പെടുന്നുണ്ടാകാം.
സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും പ്രവര്‍ത്തകരും കെജ്രിവാളിന്റെ പക്ഷത്താണ്. ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. പഞ്ചാബ് നിയമസഭയുടെ ഭാഗമാകാന്‍ ആ മണ്ഡലത്തെ കെജ്രിവാള്‍ നോട്ടമിടുന്നുണ്ടാകാം,ബാജ്‌വ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ നിരാകരിച്ച് എഎപി വക്താവ് നീല്‍ ഗാര്‍ഗ് രംഗത്തെത്തി. കെജ്രിവാള്‍ ഞങ്ങളുടെ ദേശീയ കണ്‍വീനറാണ്. മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയും. കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ഒരു സീറ്റുപോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. 2022‑ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ അവര്‍ക്ക് 18 എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് 27‑ലെ തിരഞ്ഞെടുപ്പില്‍ വീണ്ടുംകുറയും. സംസ്ഥാനനത്തെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പു നോക്കൂ, എന്താണ് അവരുടെ പ്രകടനം, ഗാര്‍ഗ് ചോദിച്ചു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തതിനെ കുറിച്ചാണ് ബാജ്‌വ ആശങ്കപ്പെടേണ്ടതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.