
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. ദിവസങ്ങൾക്കു മുൻപാണ് കോന്നിയിൽ നിയന്ത്രണം വിട്ട് വന്ന സ്‌കൂട്ടർ ആംബുലൻസിൽ ഇടിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചത്. ഇതിന് മുൻപ് ഭാരം കയറ്റി വന്ന ലോറിയും ഇവിടെ മറിഞ്ഞിരുന്നു. ട്രാഫിക് സംവിധാനം ഇല്ലാത്തതിന്റെ പേരിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ആണ് ഇവിടെ നടക്കുന്നത്. എത്ര വലിയ തിരക്കും നിയന്ത്രിക്കുവാൻ പലപ്പോഴും ഒരു ഹോം ഗാർഡിനെയോ ഒന്നോ രണ്ടോ പൊലീസ് ഉദ്യോഗസ്ഥരെയോ ആണ് ഇവിടെ നിയോഗിക്കുക.
മുൻപ് ഉണ്ടായിരുന്ന ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതമായി റോഡിൽ മറിഞ്ഞു കിടക്കുന്നതും കാണാം. സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ആനക്കൂട് റോഡിൽ നിന്നും പോസ്റ്റ്ഓഫീസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പലപ്പോഴും കാണാൻ സാധിക്കില്ല. രാവിലെയും വൈകുന്നേരവും വളരെ വലിയ വാഹനതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രാഫിക് ജംഗ്ഷനിൽ ചെറിയ ഒരു ഗതാഗത കുരുക്ക് ഉണ്ടായാൽ പോലും എലിയറയ്ക്കൽ മുതൽ മാമൂട് വരെയുള്ള ഭാഗത്ത് വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കോന്നി താലൂക്ക് വികസന സമിതിയിലും ഈ വിഷയം പല തവണ ഉന്നയിക്കപ്പെട്ടിരുന്നു. കോന്നി ഗ്രാമപഞ്ചായത്ത് നഗരത്തിലെ ഗതാഗതകുരുക്ക് നിയന്ത്രണത്തിന് പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.
കോന്നി മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ തിരക്ക് കോന്നി നഗരത്തിലെ തിരക്ക് നിയന്ത്രണാതീതമാകും. ഇതിന് മുൻപെങ്കിലും ട്രാഫിക് സിഗ്നൽ സ്ഥാപിക്കുവാൻ അധികൃതർക്ക് കഴിയുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.